ശബരിമല ശ്രീകോവിലിനുമുകളില്‍ ഉണ്ടായ ചോര്‍ച്ച പുഷ്പാലങ്കാരത്തിനായി ആണിയടിച്ചതുമൂലമെന്ന് കണ്ടെത്തി. മകരവിളക്കുപോലെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളില്‍ സന്നിധാനമാകെ അലങ്കരിക്കുന്നതിനൊപ്പം ശ്രീകോവിലിന്റെ മുകള്‍ഭാഗവും പുഷ്പങ്ങളാല്‍ അലങ്കരിക്കാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ മുകളില്‍ ആണിയടിച്ചിട്ടുണ്ടോയെന്നാണ് ദേവസ്വം അധികൃതർ പരിശോധിക്കുന്നത്.
മുകളില്‍ കയറി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. ശ്രീകോവിലിനകത്തും പുറത്തുമാണ് ചോര്‍ച്ചയുള്ളത്. മഴ പെയ്യുന്ന സമയത്ത് അകത്ത് നേരിയ തോതില്‍ ചുമരിലൂടെ വെള്ളം ഊര്‍ന്നിറങ്ങുന്നുണ്ട്. പുറത്ത് മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം കഴുക്കോലിലൂടെ സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലാണ് പതിക്കുന്നത്. ഈ ഭാഗത്താണ് ചോര്‍ച്ച അധികവും.
സ്വർണ്ണപ്പാളികൾ മാറ്റി പരിശോധിക്കേണ്ടി വരും
സ്വര്‍ണപ്പാളികള്‍ ഇളക്കി പരിശോധന നടത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗം തീരുമാനിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, തിരുവാഭരണം കമ്മിഷണര്‍ ജി.ബൈജു എന്നിവരുെട സാന്നിധ്യത്തിലാകും പരിശോധന. നിറപുത്തിരി പൂജകള്‍ക്കായി നട തുറക്കുന്നത് മൂന്നിനായതിനാല്‍ തീര്‍ഥാടനത്തെ ബാധിക്കാതെയാകും പരിശോധന. കൂടുതല്‍ സ്വര്‍ണം ആവശ്യമായി വന്നാല്‍ കരുതല്‍ ശേഖരത്തില്‍നിന്ന് എടുക്കാനാണ് തീരുമാനം. പരമാവധി ഒന്നരമാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
മഴക്കാലം തുടങ്ങിയതോടെ ചോർച്ച കണ്ടു
മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ശക്തമായ മഴപെയ്ത ദിവസമാണ് ശ്രീകോവിലിലെ ചോര്‍ച്ച രൂക്ഷമായത്. ഇക്കാര്യം അന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍മാരുെട സഹായത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ ആലോചിച്ചെങ്കിലും, ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തിയാല്‍ മതിയെന്ന് പ്രസിഡന്റ് നിര്‍ദേശിക്കുകയായിരുന്നു.


