സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ കൂടുതലും പ്രൊഫഷണലുകളും ഉയർന്ന പഠനവും വിദ്യാഭ്യാസവും നേടിയവരുമെന്ന് പൊലീസ്. ബോധവത്കരണവും മുന്നറിയിപ്പും നൽകിയിട്ടും ഉന്നത് ഉദ്യോഗസ്ഥർ വരെ തട്ടിപ്പുകൾക്ക് ഇരയാകുന്നു. ഈ വർഷം സെപ്റ്റംബർവരെ 611 സൈബർ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭൂരിഭാഗവും ഇരകളായത് അറിവുള്ളവരാണ്. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണ് അധിക പരാതികളും. ഒ.എൽ.എക്‌സിൽ ആർമി ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനം വിൽപ്പനയ്ക്ക് എന്ന ഫോൺകോളുകളിലൂടെ ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടു. ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾപോലും മറന്നുള്ള ഇടപാടുകളാണ് ഡോക്ടർമാർ, പ്രൊഫസർമാർ, വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ ഈ കേസിൽ വിനയായത്. പോലീസിന് ലഭിച്ച പരാതികളിലും ഇത്തരത്തിലുള്ള അശ്രദ്ധയാണെന്നും പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം പണം നഷ്ടമായ വ്യക്തിയിൽനിന്ന് പണം പോയത് ഉത്തർപ്രദേശിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ്. ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു. ഝാർഖണ്ഡിലെ ജംതാരയിൽനിന്നുള്ള തട്ടിപ്പുകാർ മലയാളത്തിൽത്തന്നെ സംസാരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കെ.എസ്.ഇ.ബി.യുടെ പേരിൽ മലയാളത്തിൽ സന്ദേശങ്ങൾ അയച്ച് വൻതുക തട്ടിയതും ജംതാരയിൽനിന്നുള്ളവരായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.


