ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ട ചൈനീസ് ചാരക്കപ്പൽ യുവാന്‍ വാങ് 5-ന്റെ യാത്ര മാറ്റി. അനിശ്ചിതമായി വൈകിപ്പിക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ ഇന്ത്യ ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല.
ചൈനയിലെ ജ്യാങ്കിന്‍ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ ഹമ്പന്‍തോട്ടയിലെ ശ്രീലങ്കന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖത്തേക്കാണ് യുവാന്‍ വാങ്- 5 എന്ന കപ്പലിന്റെ സഞ്ചാരം. വ്യാഴാഴ്ച കപ്പല്‍ തുറമുഖത്ത് എത്തുമെന്നാണ് മറൈന്‍ ട്രാഫികിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ യാത്ര നിര്‍ത്തിവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാന്‍ വാങ് 5 എന്ന ചാരക്കണ്ണ്
യുവാന്‍ വാങ്ങ് പരമ്പരയിലെ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് 5. 2007 സെപ്തംബര്‍ മുതലാണ് സര്‍വീസ് ആരംഭിച്ചത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്റ്റാട്രറ്റജിക് സപ്പോര്‍ട്ട് ഫോഴ്സ് യൂണിറ്റ് ആണ് കപ്പലിനെ നിയന്ത്രിക്കുന്നത്. ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നീ ശേഷി വഹിക്കുന്നതാണ്.
മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനേയും സഹായിക്കുന്നതിനുള്ള മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളമുള്ള അത്യാധുനിക മിസൈല്‍ റേഞ്ച് ഇന്‍സ്ട്രുമെന്റേഷന്‍ കപ്പലാണിത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകളും സമാന സംവിധാനങ്ങളുള്ള കപ്പലുകള്‍ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.
ചാരക്കണ്ണുള്ള പടക്കപ്പൽ
ബാലിസ്റ്റിക് മിസൈലുകള്‍ നിരീക്ഷിക്കുന്നതുള്‍പ്പെടെ സാറ്റലൈറ്റ് ട്രാക്കിങ്ങിനു പോലും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഈ കപ്പലിലുള്ളത്. ചാരക്കപ്പല്‍ എന്ന നിലയിലാണ് യുവാന്‍ വാങ് 5നെ ഇന്ത്യ വിലയിരുത്തുന്നത്.
ഇന്ധനം നിറയ്ക്കാനായാണ് കപ്പല്‍ ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്നത് എന്നാണ് വിശദീകരണം. ഓഗസ്ത് 11ന് എത്തുന്ന കപ്പല്‍ ഓഗസ്ത് 17 വരെ ശ്രീലങ്കന്‍ തീരത്തുണ്ടാവും. ഇന്ധനങ്ങളും സാധനങ്ങളും നിറയ്ക്കാനുള്ള സഹായം നല്‍കണമെന്ന് ശ്രീലങ്കയോട് ചൈന അഭ്യര്‍ഥിച്ചിരുന്നു.
ശ്രീലങ്കയില്‍ ചൈന അവരുടെ സ്വാധീനം വര്‍ധിപ്പിക്കുന്നത് സംശയകണ്ണോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. സ്‌പേസ് ട്രാക്കിങ്ങിനും ഉപഗ്രഹനിരീക്ഷണത്തിനുമായി യുവാന്‍ വാങ്ങ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കപ്പലില്‍ 400 ജീവനക്കാരുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ നിലയുറപ്പിച്ചാല്‍ ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. 750 കിലോമീറ്റര്‍ വരെയുള്ള ആകാശപരിധിയിലെ സിഗ്‌നലുകള്‍ കപ്പലിന് നിരീക്ഷിക്കാനാവും. ശ്രീഹരിക്കോട്ട ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമേഖലകളിലെ വിവരങ്ങള്‍ ചോരുമെന്നതാണ് പ്രധാന ആശങ്ക.
ശ്രീലങ്കയിൽ മുൻപും ചൈനീസ് കപ്പലെത്തി
മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെ കപ്പല്‍ തീരത്തടുക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ഇന്ത്യയുടെ ആശങ്കകളെ തള്ളിക്കളയുന്ന നിലപാടാണ് ശ്രീലങ്ക സ്വീകരിച്ചിരുന്നത്. കപ്പല്‍ വരുന്നത് ഇന്ധനവും സാധനങ്ങളും നിറയ്ക്കാനാണെന്നായിരുന്നു ശ്രീലങ്ക സ്വീകരിച്ചിരുന്നത്.
2014ലും സമാനമായ സാഹചര്യം ഇന്ത്യ നേരിട്ടിരുന്നു. രണ്ട് ചൈനീസ് അന്തര്‍ വാഹിനികള്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.


