പാകിസ്ഥാൻ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ സഹോദരനാണ്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്‍ പാക് നാഷണല്‍ അസംബ്ലിയില്‍നിന്ന് രാജിവെച്ചു. ‘കള്ളന്മാര്‍ക്കൊപ്പം സഭയിലിരിക്കാനാവില്ലെ’ന്ന പരാമർശത്തോടെയാണ് ഇമ്രാന്റെ രാജി. പ്രതിപക്ഷ നേതാവായിരുന്ന ഷെരീഫിനെതിരെയുള്ള അഴിമതി കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇമ്രാന്റെ പരാമര്‍ശം.
ഷഹബാസ് ഷെരീഫിന്റെയും മകന്‍ ഹംസ ഷഹബാസിന്റെയും സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യം ഏപ്രില്‍ 27 വരെ നീട്ടിയിട്ടുണ്ട്.
മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന്, ഇമ്രാന്റെ ശുപാര്‍ശപ്രകാരം പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയസഭ പിരിച്ചുവിടുകയുംചെയ്തു.
ഈ രണ്ടുനടപടികളും റദ്ദാക്കിയ സുപ്രീംകോടതി, ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്. അവിശ്വാസപ്രമേയം പാസായി, അധികാരം നഷ്ടപ്പെട്ട് പുറത്തുപോകുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയാണ്.