യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര് മുറുന്നു. ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ തന്നെ വ്യത്യസ്ത ചർച്ചകൾ ഉയർന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും ജെ.എസ്. അഖിലിനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗവും ആവശ്യത്തിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എ ഗ്രൂപ്പ് യോഗം തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനമാവാതെ പിരിഞ്ഞിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വാദിച്ചത്. സ്ഥാനം ഒഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യം കൂടി പരിഗണിക്കണം എന്നതായിരുന്നു ഷാഫിയുടെ ആവശ്യം.കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന അഖിലിനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാനും കെ. ബാബുവും സ്വീകരിച്ചത്.
കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന ആളിനെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം എ ഗ്രൂപ്പിനൊപ്പം കൂടിയ ആളിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അധ്യക്ഷസ്ഥാനത്തേക്ക് വിജയം ഉറപ്പിക്കാനാകില്ലെന്നാണ് ഒരു വിഭാഗം വാദിച്ചത്. അഖിലിന് പകരം കെ.എസ്.യു. മുന്‍ അധ്യക്ഷന്‍ അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാമെന്ന ഉപാധി വന്നെങ്കിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് അഭിജിത് സ്വീകരിച്ചത്. കെ.എസ്.യു. അധ്യക്ഷസ്ഥാനത്തേക്ക് അഭിജിത്തിന് വേണ്ടി അഖില്‍ നേരത്തെ പിന്മാറിയിരുന്നു.
നിലപാടില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക് തയാറായില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയത് ഈ മാസം 14 ആണ്.
ചാനല്‍ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തിക്കാട്ടാന്‍ ഉന്നയിച്ച വാദം. കെ.എസ്.യു. പ്രസിഡന്റ് സ്ഥാനം, എന്‍.എസ്.യു. പ്രസിഡന്റ് സ്ഥാനം എന്നിവ നല്‍കാതെ ഒഴിവാക്കിയിട്ടും ഗ്രൂപ്പ് വിട്ടുപോകാതെ നില്‍ക്കുന്നതാണ് അഖിലിനെ പിന്തുണച്ചവർ ഉയർത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്ററാണ് അഖിൽ. ബിനു ചള്ളിയിൽ മഞ്ജുക്കുട്ടൻ എന്നിവരുടെ പേരും രംഗത്തുണ്ട്.
ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് വിവാദം വേണ്ട എന്ന നേതൃത്വത്തിൻ്റെ നിലപാട് ഷാഫി പറമ്പിലിന് തുടർച്ച നൽകുകയും ചെയ്യാം.


