സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂർണമെന്‍റിൽ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്ന് (18-04-2022) ഇറങ്ങും. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തീപാറുന്ന പോരാട്ടമാവും. വെസ്റ്റ് ബംഗാളാണ് കേരളത്തിന്‍റെ എതിരാളികൾ. ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മത്സരങ്ങള്‍ കളിച്ച ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം. എന്നാല്‍ ഗ്രൂപ്പിലെ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബംഗാളിന്‍റെ വരവ്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് കേരളത്തിനായി ഹാട്രിക്ക് നേടിയിരുന്നു. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
ക്യാപ്റ്റന്‍ ജിജോ തന്നെയാണ് ഇന്നത്തെ മത്സരത്തിന്‍റെയും ശ്രദ്ധാകേന്ദ്രം. സ്‌ട്രൈക്കര്‍മാരായ സഫ്‌നാദും വിക്‌നേഷും കൃത്യമായി ലക്ഷ്യം കണ്ടെത്തിയാൽ കേരളത്തിന് മത്സരം അനായാസമാകും. തിങ്ങിനിറയുന്ന ആരാധക കൂട്ടമാണ് കേരളത്തിന്‍റെ മറ്റൊരു ശക്തികേന്ദ്രം.
പ്രതിരോധത്തിലൂന്നിയ അറ്റാക്കിങാണ് വെസ്റ്റ് ബംഗാളിന്‍റെ ശക്തി. ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെ പരാജയപ്പെടുത്തിയത് ടീമില്‍ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിന് മത്സരം അനായാസമാവില്ല. കാണികൾക്കും ഇത് അവസരമാവും.
കളികാണാൻ എത്തുന്നവർക്ക് വിപുലമായ സൌകര്യങ്ങൾ
കേരളം വെസ്റ്റ് ബംഗാൾ മത്സരം കാണാനെത്തുന്നവർക്കായി സ്റ്റേഡിയത്തിന് അകത്ത് പ്രത്യേകം പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക്‌ചെയ്യാൻ പാടുള്ളതല്ല. ഇങ്ങനെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കും. ഓൺലൈനിൽ ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുന്നവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേകം ഗെയിറ്റ് തയ്യാറാക്കിട്ടുണ്ട്. ഗെയിറ്റ് നമ്പർ 4 ലൂടെ മാത്രമാണ് ഓൺലൈൻ ടിക്കറ്റുകാർക്ക് സ്റ്റേഡിയത്തിനകത്തേക്കുളള പ്രവേശനം. ഓഫ്‌ലൈൻ, സീസൺ ടിക്കറ്റുകാർക്ക് 5,6,7 ഗെയിറ്റുകൾ വഴി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എ്ന്നിവ ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തുള്ള പാർക്കിങിന്റെ ഇരുവശത്തിലായാണ് ഒരുക്കിയിട്ടുള്ളത്. സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എന്നിവയെടുത്തവർ നേരത്തെ സ്റ്റേഡിയത്തിലെത്തിയാൽ തിരക്ക് ക്രമീകരിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.


