വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഏകരാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍. ഇതില്‍ ആധുനിക സമൂഹത്തിന് അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടു.
ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാല്‍, അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. പിന്നെന്തുകൊണ്ട്, ജീവന് ഭീഷണിയായ വന്യമൃങ്ങളെ കൊന്നുകൂടാ? 1972ലെ വന്യജീവി സംരക്ഷണ നിയമം അസാധുവാക്കി, പുതിയ നിയമം കൊണ്ടുവരണം. പ്രാദേശിക ജൈവ വ്യവസ്ഥ സംരക്ഷിക്കാന്‍ തദ്ദേശീയര്‍ക്ക് അധികാരം നല്കുന്ന 2002ലെ ജൈവ വൈവിധ്യനിയമം ഇന്ത്യ നടപ്പാക്കണം.
കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധി നേരിടാന്‍ എണ്ണം നിയന്ത്രിക്കാന്‍ വന്ധ്യംകരണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. ഇത് പലതരം പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. കടുവകളെ നാടുകടത്തും എന്ന രീതിയിലുള്ള പ്രസ്താവന ട്രോളുകൾക്ക് ഇടയാക്കി. എന്നാൽ മന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച ഗാഡ്ഗില്‍ ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് ലൈസന്‍സ് പ്രകാരമുള്ള വേട്ടയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഇത് യുക്തിയില്ലാത്തതും ബുദ്ധിശൂന്യമായതും ഭരണഘടനാ വിരുദ്ധവുമമാണ് ഇപ്പോഴത്തെ വന്യജീവി സംരക്ഷണ നിയമമെന്നും ഗാഡ്ഗില്‍ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പ്രദേശവാസികള്‍ അനുഭവിക്കുന്ന സഹനത്തിന് വന്യമൃഗങ്ങളുടെ ശരീരം അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ പോലും അനുവദിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയരുമായി പരിസ്ഥിതി- വനം മന്ത്രാലയം ചര്‍ച്ച നടത്തണം. വന്യജീവികളുടെ പെരുപ്പം കുറയ്ക്കുന്നതിന് എതിരായി നില്ക്കുന്നവര് ജനവിരുദ്ധരായ യാഥാസ്ഥിതികരാണെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.


