സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ. നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സെമി പ്രവേശനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ആദ്യ മത്സരത്തില്‍ നേപ്പാൽ കുവൈത്തിനോട് തോറ്റിരുന്നു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പുറത്തായി.
രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ഒറ്റ ഗോളും വഴങ്ങാതെ 18 ഗോളുകൾ വലയിൽ
ഗോള്‍വഴങ്ങാതെ തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളും ഇന്ത്യ പിന്നിട്ടു. കഴിഞ്ഞവര്‍ഷം ജൂണില്‍ എ.എഫ്.സി. ഏഷ്യന്‍കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ 4-0ത്തിന് ജയിച്ച മത്സരത്തില്‍ത്തുടങ്ങി ഒമ്പത് മത്സരങ്ങളിലും ഇതുവരെ ഒറ്റഗോളും വഴങ്ങിയിട്ടില്ല. ഇതിനിടെ 18 ഗോള്‍ അടിച്ചു.
ഗോള്‍രഹിതമായി ആദ്യ പകുതിക്ക് ശേഷമായിരുന്നു രണ്ട് ഗോളുകളും. പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് നേപ്പാളിനെതിരേ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല.
61-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യം നേപ്പാള്‍ പ്രതിരോധം പൊളിച്ചത്. മഹേഷ് സിങ് നല്‍കിയ ക്രോസ് വലയിലേക്ക് ടാപ് ചെയ്ത് ഛേത്രി ഇന്ത്യയുടെ സ്‌കോറിങ് തുടങ്ങിവെച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ 91-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
പിന്നാലെ 70-ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി. സുനില്‍ ഛേത്രിയുടെ ഷോട്ട് നേപ്പാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് ക്രോസ്ബാറിലിടിച്ച് നേരേചെന്നത് മഹേഷിന്റെ മുന്നിലേക്ക്. സമയമൊട്ടും പാഴാക്കാതെ താരം പന്ത് വലയിലാക്കി.


