സാമ്പത്തിക തട്ടിപ്പ് കേസ്സുകളില്‍ വഞ്ചിക്കപ്പെട്ട് പരാതിയുമായി എത്തുന്നവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജന്‍സികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീം കോടതി. തട്ടിപ്പ് നടത്തിയവരെ ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനല്ല പ്രാധാന്യം നല്‍കേണ്ടത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹീര ഗ്രൂപ്പ് സ്വര്‍ണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
പരാതിയുടെ സത്യാവസ്ഥ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കേണ്ടത്. പ്രതികളുടെ ആസ്തികള്‍ കണ്ടെത്തി പരാതിക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് നൗഹീറ ഷെയ്ഖിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷകണക്കിന് ആള്‍ക്കാരില്‍ നിന്ന് വന്‍ ലാഭം വാഗ്ദ്ധാനം ചെയ്താണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചിരുന്നത്. മുപ്പത്തിയാറ് ശതമാനം വരെ ലാഭമാണ് ഹീര ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നത്. കേരളത്തില്‍ മാത്രം 238പേര്‍ക്ക് 7.75 കോടി രൂപ നഷ്ടമായി. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ച കണക്കാണിത്. കഴിഞ്ഞ വര്‍ഷമാണ് നൗഹീറ ഷെയ്ഖിന് കോടതി ജാമ്യം അനുവദിച്ചത്.
കേരളത്തിൽ ഉൾപ്പെടെ നിരവധി സാമ്പത്തിക തട്ടിപ്പുകളിൽ പണം നഷ്ടമായവർ നിരവധിയാണ്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബിസിനസ് നടത്തുകയും പൊട്ടിയാൽ കേസിനും തുടർ നടപടകൾക്കും സ്വയം വിധേയമാവുകയും ചെയ്യുന്നതാണ് പലരുടെയും തന്ത്രം. ഇവർ തട്ടിപ്പു നടത്തിയ തുകയെ അപേക്ഷിച്ച് ശിക്ഷ പലപ്പോഴും നാമമാത്രമാവും.


