ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ പുതുതലമുറയിലെ സിനിമാ പ്രവർത്തകരിലാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള സിനിമയിലെ യുവാക്കളാണ് ഇതിൽ മുന്നിൽ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺ അബ്രഹാം പുരസ്കാര സമർപ്പണവും ചെലവൂർ വേണു ജീവിതം കാലം ഡോക്യുമെൻ്ററി പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.
ബോളിവുഡിൽ സിനിമ എന്നാൽ താരങ്ങളാണ്. താരങ്ങളിലൂടെയാണ് സിനിമ ഉണ്ടാവുന്നത്. ബന്ധപ്പെട്ട മന്ത്രി പോലും ആ താരം എൻ്റെ ഫോൺ കാൾ നേരിട്ട് അറ്റൻ്റ് ചെയ്തു എന്ന് ആരാധന അറിയിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ എന്താണ് സിനിമ എന്നറിയാത്തവരാണ് അവാർഡ് നിർണയത്തിന് എത്തുന്നത്. സിനിമയെ അറിയാത്ത, രണ്ടു സിനിമകൾ ഒന്നിച്ച് കണ്ടാൽ ക്ഷീണിച്ച് പോകുന്നവരാണ്. ആരാണ് പുരസ്കാരം നിശ്ചയിക്കുന്നത് ആരാണ് നിർണ്ണയ സമിതി അധ്യക്ഷ സ്ഥാനത്ത് എന്താണ് അവരുടെ അർഹത എന്നൊന്നനും ഏവിടെയും പരിഗണിക്കപ്പെടുന്നില്ല.
ഈ സാഹചര്യത്തിൽ മലയാളത്തിൽ ഉണ്ടാവുന്ന സിനിമകൾ തന്നെയാണ് ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ എന്നും അടൂർ തുടർന്നു. സൂക്ഷ്മമായി ഈ രംഗത്തെ മനസിലാക്കിയവരാണ് പുതുതലമുറ മലയാള സംവിധായകർ എന്നും അഭിപ്രായപ്പെട്ടു.
മനോജ് കാന – കെഞ്ചിര, ഡോൺ പാലത്തറ – 1956 മധ്യ തിരുവിതാംകൂർ, ഷെറി ഗോവിന്ദൻ, ടി ദീപേഷ്- അവനോവിലോന, എന്നീ സിനിമകൾക്ക് സംവിധാന പുരസ്കാരം അടൂർ വിതരണം ചെയ്തു.
ഫിപ്രെസ്കി സമഗ്ര സംഭാവനാ സത്യജിത് റേ പുരസ്കാരം നേടിയ ചലച്ചിത്ര നിരൂപകൻ ഐ ഷൺമുഖദാസിനും സംസ്ഥാനസർക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരം നേടിയ കെ സി ജിതിനും ആദരവ് നൽകി
ചെലവൂർ വേണു ജീവിതം കാലം സംവിധായകൻ ജയൻ മങ്ങാടിനെ അനുമോദിച്ചു. തുടർന്ന് ഡോക്യുമെൻ്ററിയുടെ പ്രഥമ പ്രദർശനവും ഉണ്ടായി. ഫെഡറേഷൻ സെക്രട്ടറി വി കെ ജോസഫ് അധ്യക്ഷം വഹിച്ചു.


