സുള്ള്യയിലെ യുവമോർച്ച നേതാവിൻ്റെ കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ, 20 പേരെ ചോദ്യം ചെയ്യുന്നു

സുള്ള്യയിലെ യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. ബെല്ലാരെ സ്വദേശി ഷഫീഖ്, സാക്കിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സാക്കിര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ബെല്ലാരെയില്‍നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ആറ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവി(26)നെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പോലീസിന് ലഭിച്ചവിവരം. ഇതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ നാലു സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

ദിവസങ്ങൾക്കകം രണ്ട് കൊലപാതകം

ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബെല്ലാരെ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ നടത്തി. മൃതദേഹവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്താനിരുന്ന വിലാപയാത്ര പോലീസ് തടഞ്ഞതും ബെല്ലാരെയില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.പ്രാദേശിക നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സ്ഥലത്തെത്തിയ നളിന്‍ കുമാര്‍ കട്ടീല്‍ എം.പിയെ കാറില്‍നിന്നിറങ്ങാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബെംഗളൂരുവില്‍ പ്രത്യേക യോഗം വിളിച്ച് വിവരങ്ങള്‍ വിശകലനം ചെയ്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...