നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇ.ഡി ഓഫീസിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ടായിരുന്നു.
നേരത്തെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത് പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാർലമെൻ്റ് സമ്മേളനം നടക്കുന്ന സമയമാണ്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം കനക്കുന്നതിനിടെയാണ് ചോദ്യം ചെയ്യൽ.
സോണിയ ഗാന്ധിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. സോണിയയെ പിന്തുണയ്ക്കുന്ന പ്ലക്കാഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.
സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്. ഓന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയേക്കും. പ്രായവും അനാരോഗ്യവും പരിഗണിക്കാതെ ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ശക്തമാണ്.
വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാരും നിരത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇഡി വേട്ടയാടുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റില്‍ പ്രതിഷേധിക്കും.


