കോണ്‍ഗ്രസിനെതിരെ കടുത്ത പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സോണിയ ഗാന്ധിക്കും രാഹുലിനും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ ഡി നൊട്ടീസ് നൽകിയത് മുൻ നിർത്തിയാണ് കോൺഗ്രസ് പ്രതിഷേധത്തെ മുഖ്യമന്ത്രി കളിയാക്കുന്നത്.
രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നല്കിയിരിക്കുന്നു. പക്ഷേ ആ സംഭവം ഇവിടുത്തെ യുഡിഎഫുകാര്‍ പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടേയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന് അവര്‍ ചോദിക്കുന്ന സ്ഥിതിയാണ്. അതേക്കുറിച്ച് അവര്‍ മിണ്ടുന്നേയില്ല- മുഖ്യമന്ത്രി പറഞ്ഞു.
ഏശാതെ പതറാതെ പിണറായി
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. കോൺഗ്രസ് ഈ രാഷ്ട്രീയ അവസരം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്ന് പിണറായി വിമര്‍ശിച്ചു.
അണികളെ ഇളക്കി, ആവേശത്തോടെ കോൺഗ്രസ്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുപ്പ് നിറത്തിലുള്ള മാസ്ക നിരോധിച്ചതിനെതിരെയും കോൺഗ്രസ് പ്രതിഷേധം തിരിച്ചു വിട്ടു. പിണറായി വിജയന് പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ഇനി കറുപ്പ് നിറം നിരോധിക്കുമോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണെന്നും സതീശന് പറഞ്ഞു. നാല്പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് വണ്ടി, മെഡിക്കല്‍ ടീം, ആംബുലന്‍സ് അടങ്ങി 35-40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്.
ഏത് ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്ഥിതിയാണെന്നും സതീശന് ആരോപിച്ചു.


