സ്കൂളുകളിൽ 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർഥികളും. അധ്യാപക സംഘടനകൾ വിരുദ്ധ അഭിപ്രായവുമായി എത്തുമ്പോൾ ഈ നീക്കത്തെ ഗുണപരം എന്നാണ് കുട്ടികളുടെ രക്ഷിതാക്കൾ വിലയിരുത്തുന്നത്.
സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ സർക്കാർ തീരുമാനമെടുത്താൽ പുതിയ അധ്യയനവർഷത്തെ പകുതി ശനിയാഴ്ചകൾ ക്ലാസുണ്ടാവും. വിദ്യാഭ്യാസ ഗുണനിലവാരസമിതി യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിർദേശം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം കഴിഞ്ഞ വാർത്താസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടിയും ശരിവെച്ചു.
ഇക്കഴിഞ്ഞ അധ്യയനവർഷം ഇരുനൂറോളം ദിവസം ലഭിച്ചു. കോവിഡിനെത്തുടർന്ന് മുൻവർഷങ്ങളിൽ ഇതുസാധിച്ചിരുന്നില്ല. സ്വാഭാവികമായും കുട്ടികളെ ഇത് ബാധിച്ചു.
പുതിയ കലണ്ടറനുസരിച്ച്, ആറുമാസം മൂന്നു ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. മൂന്നുമാസം രണ്ടുശനിയാഴ്ചകൾ പ്രവൃത്തിദിനവും ഒരുമാസം മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും മൂന്നുശനിയാഴ്ചകൾവീതം ക്ലാസുകളുണ്ടാവുക.
ജൂലായിൽ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ഓഗസ്റ്റ്, നവംബർ, ഡിസംബർ മാസങ്ങളിൽ രണ്ടുവീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിർദേശം. മൊത്തം 28 ശനിയാഴ്ചകളിൽ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വി.എച്ച്.എസ്.ഇ.യിൽ 221 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിർദേശം. ഹയർസെക്കൻഡറിയിൽ 192 പ്രവൃത്തിദിനങ്ങളേ നിർദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂർ, അധ്യയനവർഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.
ഇപ്പോൾത്തന്നെ പലകാരണങ്ങളാൽ അധ്യയനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. കുട്ടികൾക്ക് പഠനമുറപ്പാക്കാൻ അവസരമൊരുക്കുകയെന്നതാണ് പ്രവൃത്തിദിനം കൂട്ടാൻ സർക്കാർ ഉന്നയിക്കുന്ന വാദം.
കുട്ടികൾക്ക് പഠനഭാരം കൂടുമെന്നാണ് അധ്യാപകസംഘടനകളുടെ എതിർവാദം. ഇത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്ന ന്യായമാണ് ഉന്നയിക്കുന്നത്.
സമ്മർദ്ദവുമായി അധ്യാപകസംഘടനകൾ
ആഴ്ചയിലെ ആറുപ്രവൃത്തിദിനങ്ങൾ വിദ്യാർഥികൾക്ക് ശാരീരിക -മാനസിക സമ്മർദങ്ങൾക്കിടയാക്കുമെന്ന് കെ.എച്ച്.എസ്.ടി.യു. അഭിപ്രായപ്പെട്ടു. പുതിയ സിലബസോ പാഠപുസ്തകങ്ങളോ വരാത്ത സാഹചര്യത്തിൽ അധികപ്രവൃത്തിദിനങ്ങൾക്ക് അക്കാദമികതീരുമാനമാണ് വേണ്ടതെന്ന് കെ.എച്ച്.എസ്.ടി.യു. ജനറൽ സെക്രട്ടറി പാണക്കാട് അബ്ദുൾ ജലീൽ അവകാശപ്പെട്ടു.
തീരുമാനം ഏകാധിപത്യപരമാണെന്ന് എ.എച്ച്.എസ്.ടി.എ. ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. എൻ.എസ്.എസ്., എൻ.സി.സി. തുടങ്ങിയവയൊക്കെ നടക്കുന്നത് ശനിയാഴ്ചയാണ്. പുതിയക്രമീകരണത്തിൽ ഇതൊക്കെ താളംതെറ്റുമെന്ന ന്യായമാണ് ഉന്നയിച്ചത്.
പാഠഭാഗങ്ങൾ തീർക്കാൻ മതിയായ സമയം നിലവിലുണ്ടെന്നിരിക്കേ, ശനിയാഴ്ച അധികപ്രവൃത്തിദിനമാക്കേണ്ട ആവശ്യമില്ലെന്ന് എച്ച്.എസ്.എസ്.ടി.എ. ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് അഭിപ്രായപ്പെട്ടു.


