കോസ്റ്റാറീക്കയ്‌ക്കെതിരേ സ്‌പെയിന്‍ മൈതാനത്ത് ശരിക്കും വിലവിരിച്ച പോലെ കളിക്കുകയായിരുന്നു. ഒരു വിട്ടിവീഴ്ചയ്ക്കും തയാറാകാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയ്‌ക്കെതിരേ ഗോള്‍മഴ തീര്‍ത്തു. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കോസ്റ്റ റീക്കയെ തകര്‍ത്തത്.
976 പാസുകൾ കണക്ടഡ്
ഈ മത്സരത്തിലൂടെ നിരവധി റെക്കോഡുകള്‍ സ്‌പെയിന്‍ കുറിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാസുകളുടെ എണ്ണം തന്നെയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
കോസ്റ്ററീക്കയ്‌ക്കെതിരേ 1043 പാസുകളാണ് സ്‌പെയിന്‍ സൃഷ്ടിച്ചത്. അതില്‍ 976 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ 549 പാസുകള്‍ സൃഷ്ടിച്ചും സ്‌പെയിന്‍ റെക്കോഡ് കുറിച്ചു. പന്തടക്കത്തിലും സ്‌പെയിന്‍ ചരിത്രം കുറിച്ചു. 81.8 ശതമാനമാണ് സ്‌പെയിന്‍ മത്സരത്തില്‍ പന്ത് കാലില്‍ വെച്ചത്. ഇതും ലോകകപ്പിലെ റെക്കോഡാണ്.
കോർട്ടിലെ സർവ്വാധിപത്യം
ഇരട്ട ഗോളുമായി നിറഞ്ഞാടിയ ഫെറാൻ ടോറസാണ് വിജയ ശിൽപ്പി.
അൽ തുമാമ സ്റ്റേഡിയത്തിൽ പന്തുരുളാൻ തുടങ്ങിയതു മുതൽ സ്പെയിനിന്റെ സർവാധിപത്യമായിരുന്നു. കോസ്റ്റാറിക്ക താരങ്ങൾക്ക് പന്തിൽ തൊടാൻ അവസരം ലഭിച്ചില്ല. നിരന്തരം കോസ്റ്റാറിക്കൻ പോസ്റ്റിലേക്ക് സ്പെയിൻ ഷോട്ടുകൾ ഉതിർത്തു. കോസ്റ്ററിക്കൻ ബോക്സിലേക്ക് നടത്തിയ തുടർ ആക്രമണങ്ങളുടെ തുടർച്ചയായി ആദ്യ ഗോൾ പിറന്നു. പതിനൊന്നാം മിനിറ്റിൽ ഡാനി ഓൾമോയിലൂടെ മുന്നിൽ. ലോകപ്പിൽ സ്പെയിനിന്റെ 100–ാം ഗോൾ.
10 മിനിറ്റ് തികയും മുമ്പ് രണ്ടാമത്തെ ഗോൾ, ഇത്തവണ മാർക്കോ അസെൻസിയോ(21′) കോസ്റ്റാറിക്ക വലകുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോളാക്കി മാറ്റിയതോടെ സ്പെയിൻ ലീഡ് 3 ആയി. കോസ്റ്ററിക്കൻ ബോക്സിനുള്ളിൽ ആൽബയെ ഡ്യുവാർട്ടെ തള്ളിയിട്ടതിനാണ് സ്പെയിന് അനുകൂലമായ പെനൽറ്റി. ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയെ നിഷ്പ്രഭമാക്കി സ്പെയിന് 3 ഗോൾ ലീഡ്. ഖത്തർ ലോകകപ്പിൽ ഇതാദ്യമാണ് ആദ്യപകുതിയിൽ തന്നെ 3 ഗോൾ പിറക്കുന്നത്.
ആദ്യപകുതി നിർത്തിയെടുത്ത് നിന്ന് തന്നെ സ്പെയിൻ രണ്ടാം പകുതിയും ആരംഭിച്ചു. മത്സരം തുടങ്ങി ഏതാനും മിനിറ്റിനകം ടോറസ് തൻറെ രണ്ടാം ഗോൾ കണ്ടെത്തി. 54 ആം മിനിറ്റിൽ ലീഡ് 4 ആയി വർധിച്ചു. തോൽവി ഉറപ്പിച്ച കോസ്റ്ററിക്കയുടെ ഞെട്ടൽ മാറും മുമ്പ് പാബ്ലോ ഗവിയിലൂടെ വീണ്ടും സ്പെയിൻ ലീഡ് എടുത്തു. 74 ആം മിനിറ്റിലായിരുന്നു ഗോൾ.
ഗോളടി പരിശീലനം നടത്തുകയാണോ സ്പെയിൻ എന്ന് സംശയിച്ച് തുടങ്ങിയപ്പോഴേക്കും അടുത്ത ഗോൾ എത്തി. 90 മിനിറ്റിൽ കാർലോസ് സോളർ ലീഡ് വീണ്ടും ഉയർത്തി. അധിക സമയത്തിൻ്റെ രണ്ടാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോൾ കൂടി, കോസ്റ്റാറിക്കൻ തോൽവി സമ്പൂർണം. അതേസമയം, സ്പെയിൻ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞില്ല.