ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റയ നടപടി രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാത്തത് കാരണമെന്ന് റിപ്പോർട്ട്. ബിജെപിയിൽ ചേരണമെന്ന നിർദേശം ഗാംഗുലി തള്ളിയതാണ് പ്രകോപനമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ കൊൽക്കത്തയിൽ ഗാംഗുലിയുടെ വീട് സന്ദർശിച്ചിരുന്നു.
ഇത് മുൻനിർത്തിയാണ് വിലയിരുത്തൽ. സന്ദർശന സമയത്ത് തന്നനെ ഗാംഗുലി പാർട്ടിയിലേക്ക് എത്തുന്നു എന്ന വാർത്തകളുണ്ടായി. ഗാംഗുലിയെ ഏതുവിധേനയും ബിജെപിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ തന്ത്രം പക്ഷെ വിലപ്പോയില്ല.
ഗാംഗുലി പുറത്ത് മകൻ അകത്ത്
പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഗാംഗുലി പുറത്താക്കപ്പെട്ടപ്പോൾ സെക്രട്ടറി സ്ഥാനത്ത് അമിത് ഷായുടെ മകൻ ജയ് ഷാ തുടരുകയാണ്. വൈസ് പ്രസിഡന്റായ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയ്‌ക്കും ഇളക്കമില്ല.
ഒരുവട്ടംകൂടി പ്രസിഡന്റായി തുടരാൻ ഗാംഗുലി താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ ബിജെപി നേതൃത്വം കടുത്ത നിലപാടെടുത്തു. പ്രസിഡന്റ് സ്ഥാനത്തിനു പകരമായി ഐപിഎൽ ചെയർമാൻ പദവി നൽകാമെന്ന് ഗാംഗുലിയെ അറിയിച്ചതായും വാർത്തയുണ്ടായി.

ഇടതു നേതാക്കളും തൃണമൂലുമായും സൌഹൃദം
എന്നാൽ വാഗ്ദാനം ഗാംഗുലി നിരാകരിച്ചു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബിജെപി ഗാംഗുലിയെ തെറിപ്പിച്ചത് ബംഗാളിലും ദേശീയതലത്തിലും രാഷ്ട്രീയ വിവാദമായി. ഇടതുപക്ഷ പാർടികളും തൃണമൂൽ കോൺഗ്രസും ഈ നടപടിയെ നിശിതമായി വിമർശിച്ചു രംഗത്തെത്തി. നടപടിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.
ബംഗാൾ മുഖ്യമന്ത്രിമാരായിരുന്ന ജ്യോതി ബസുവുമായും ബുദ്ധദേവ് ഭട്ടാചാര്യയുമായും ഗാംഗുലിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. അടുത്തിടെ കേരളത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്‌ച നടത്തി.



