പ്ലസ് വൺ പ്രവേശന നടപടികൾ ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ ആരംഭിക്കും. എസ്എസ്എൽസിക്ക് ഉന്നതപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരം ഉറപ്പാക്കുമെന്നും പൊതു വിദ്യാഭാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുണ്ട്. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.
പ്ലസ് വൺ ബാച്ചുകളുടെ ക്രമീകരണം
4.26 ലക്ഷം വിദ്യാര്‍ത്ഥികൾ അപേക്ഷിച്ചതിൽ പൊതു വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ്. ഇവർക്ക് സർക്കാർ വിദ്യാലയങ്ങളിലും ഇതര സ്ഥാപനങ്ങളിലുമായി അധിക സീറ്റുകൾ ഉണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ സീറ്റുകളുടെ എണ്ണം കേരളത്തിലെ പല ഭാഗത്തും ഏറ്റകുറച്ചിലോടെ മാറിയിട്ടാണ് ഉള്ളത്. ഇത് പരിഹരിക്കുക ഇത്തവണയും വെല്ലുവിളിയാവും.
മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ്.
കൂടുതൽ സീറ്റുകൾ ആവശ്യമായാൽ പരിഗണിക്കും
സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഹയർസെക്കൻഡറിയിൽ 3,61,000 സീറ്റുകളുണ്ട്. വിഎച്ച്എസ്ഇ-33000,ഐടിഐ 64000 പോളിടെക്നിക്ക് 9000 എ ന്നിങ്ങനെ ആകെ 4, 67,000 സീറ്റുകളുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യമെന്നു കണ്ടാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കും. സ്കൂൾ കലോത്സവങ്ങളും കായികമേളയും ഈ വർഷം നടത്തും ഇതിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.


