മലയാള ചലച്ചിത്ര നടന് പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ മറയൂരിലെ മകളുടെ വസതിയിലായിരുന്നു. വ്യത്യസ്തങ്ങളായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കുരതിവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ തുടങ്ങിയവരുടെ കാലത്ത് അഭിനയ രംഗത്ത് ഒന്നിച്ചുണ്ടായിരുന്നു. പൂജപ്പുരയിൽ നിന്നും കഴിഞ്ഞ വർഷം ഡിസംബറിലാണ് മറയൂരിലെ മകളുടെ വീട്ടിലേക്ക് അദ്ദേഹം താമസം മാറിയത്.
എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനികളിലും അഭിനയിച്ചിട്ടുണ്ട്.
വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല് പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.
ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക ആരാധകരുണ്ടായിരുന്നു.
നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ, കള്ളൻ കപ്പലിൽ തന്നെ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂജപ്പുര രവി പ്രേക്ഷക ശ്രദ്ധ നേടി.
ഭാര്യ: തങ്കമ്മ. മക്കൾ: ലക്ഷ്മി, ഹരികുമാർ.


