മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സി.ബി.ഐ കുറ്റപത്രം. ബസ് ബേ നിര്‍മാണത്തിലും പാരലല്‍ റോഡ് നിര്‍മാണത്തിലും വലിയ ക്രമക്കേട് നടന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. കേന്ദ്രം അനുമതി നൽകാത്തതിനാൽ രണ്ടും മൂന്നു പ്രതികളായ ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.
ടാറിങ്ങിന് 22.50 സെന്റിമീറ്റര്‍ കനം വേണ്ടിടത്ത് 16 മുതല്‍ 18 സെന്റിമീറ്റര്‍ വരെ മാത്രമാണ് കനമെന്ന് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നു..
റോഡ് നിര്‍മിച്ച ഗുരവായൂര്‍ ഇന്ഫ്രാസ്ട്രക്ച്ര് കമ്പനി നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവരെ പ്രതിയാക്കി സി.ബി.ഐ എടുത്ത കേസില്‍ 102 കോടിയുടെ പ്രാഥമിക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ എട്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം.
ഒന്നാംപ്രതി ഗുരുവായൂര്‍ ഇന്ഫ്രാസ്ട്രെക്ച്ചര് കമ്പനിയും റോഡ് നിര്‍മാണ സമയത്തെ നാഷണല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍, ചീഫ് എന്‍ജിനിയര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. എന്നാല്‍ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കാത്തതില്‍ ബാക്കിയുള്ള എട്ടുപേരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
13 ഇടത്ത് ബസ് ബേ നിര്‍മിക്കണം എന്നാണ് മാനദണ്ഡത്തില്‍ പറയുന്നതെങ്കിലും ആകെ നിര്‍മിച്ചത് മുന്നെണ്ണം മാത്രമാണ്. 13 എണ്ണം നിര്‍മിച്ചുവെന്ന് കള്ളറിപ്പോര്ട്ടും നല്കി. ഇതിന് പുറമെ അനധികൃതമായി പരസ്യങ്ങള്‍ സ്ഥാപിച്ചതും സര്‍വീസ് റോഡുകളുടെ തിരിമറിയും അടക്കം നിരവധി ക്രമക്കേടുകളാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
2006-ല്‍ നിര്‍മാണം തുടങ്ങി, 2028 വരെ പരിപാലന കാലാവധിയുള്ള റോഡ് പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് നാശമായത് വന്‍ വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ 2020 ജൂലായ് ഏഴിനായിരുന്നു സി.ബി.ഐ എഫ്.ഐ.ആറിട്ടത്.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രെക്ച്ര്‍ കമ്പനിയും-നാഷണല്‍ ഹൈവേ അതോറിറ്റിയും ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സള്‍ട്ടന്‍സിയാണ് ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇങ്ങനെ കോടിക്കണണക്കിന് രൂപ തട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.


