ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് സൌകര്യം ആരംഭിക്കുമെന്ന് എയര്‍ടെല്‍. ഇതിന്റെ ഭാഗമായി എറിക്സണ്, നോക്കിയ, സാംസങ് തുടങ്ങിയ കമ്പനികളുമായി 5ജി നെറ്റ് വര്‍ക്ക് കരാറുകള്‍ ഒപ്പിട്ടതായി കമ്പനി പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ നടന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. 900 മെഗാഹെര്‍ട്സ്, 180 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 3300 മെഗാഹെര്‍ട്സ്, 26 ഗിഗാഹെര്‍ട്സ് ഫ്രീക്വന്‍സികളിലായി 19867.8 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് എയര്‍ടെല്‍ വാങ്ങിയത്.
എന്നാൽ ലേലത്തിൽ ഒന്നാമത് നിന്നിരുന്ന റിലയൻസ് ജിയോ ഇതുവരെയും ഫൈവ് ജി ലോഞ്ച് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
‘ഓഗസ്റ്റില്‍ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് സന്തോഷത്തോടുകൂടി അറിയിക്കുന്നു. ഞങ്ങളുടെ നെറ്റ്വര്‍ക്ക് കരാറുകള്‍ അന്തിമമായിക്കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 5G കണക്റ്റിവിറ്റിയുടെ പൂര്‍ണ്ണമായ നേട്ടങ്ങള്‍ എത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച സാങ്കേതിക പങ്കാളികളുമായി എയര്‍ടെല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംങിക്കുന്നതിനെ കുറിച്ച് സംസാരിക്കവെ എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
ഇന്ത്യയില്‍ ആദ്യം 5ജി നെറ്റ് വര്‍ക്ക് പരീക്ഷിച്ച ടെലികോം കമ്പനിയാണ് എയര്‍ടെല്‍. ഹൈദരാബാദിലെ 4ജി നെറ്റ് വര്‍ക്കില്‍ 5ജി അനുഭവം പരീക്ഷിക്കുകയും ചെയ്തിരുന്നു.
ഏറ്റവും അധികം 5ജി സ്പെക്ട്രം കൈക്കലാക്കിയ കമ്പനിയാണ് റിലയന്‍സ് ജിയോ. ജിയോയും വോഡഫോണ്‍ ഐഡിയയും 5ജി സേവന രംഗത്ത് ഉടൻ ഇറങ്ങും എന്നാണ് ഈ സാഹചര്യത്തിൽ വിലയിരുത്തപ്പെടുന്നത്.


