”സർ, മുജേ ബചാവോ..’ എന്നെ രക്ഷിക്കണേ സാർ…. എന്നു പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി. അമ്പരപ്പിന് ഒടുവിൽ പൊലീസ് ഭാഗ്യവാന് കാവലും വഴികാട്ടിയുമായി. ബിർഷു റാബ കീശയിൽ നിന്നും ഉയർത്തിക്കാട്ടിയത് ഫിഫ്ടി ഫിഫ്ടി ലോട്ടറിയുടെ ടിക്കറ്റായിരുന്നു.
ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ഈ യുവാവ് എത്തിയത് . എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരുന്നു. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് കാണിക്കയായിരുന്നു. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.
തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് മനസിലാക്കിയതോടെ പരിഭ്രമവും അമ്പരപ്പുമായി. പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് ഭയന്നു.
ആരോ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. പൊലീസ് സ്റ്റേഷനിൽ എത്തി ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം.
ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുന്നത് വരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി. സുരക്ഷിത താമസവും ഒരുക്കിയ ശേഷം യാത്രയാക്കി.
എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് മൂന്നു മണിക്ക് നറുക്കെടുക്കുന്ന ടിക്കറ്റാണ് ഫിഫ്ടി ഫിഫ്ടി. ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം പത്ത് ലക്ഷം. ടിക്കറ്റ് നിരക്ക് 50 രൂപയാണ്.


