പതിറ്റാണ്ടുകളോളം ഇന്ത്യയുടെ ത്രിവര്‍ണ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി. ചരിത്രം ഈ വൈരുധ്യത്തിന് സാക്ഷിയാവുകയാണെന്നും രാഹുല്‍ പറഞ്ഞു.
കര്‍ണാടകയിലെ ഹുബ്ലിയില്‍ ത്രിവര്‍ണ പതാക നിര്‍മിക്കുന്ന ഖാദി വില്ലേജ് കേന്ദ്രം സന്ദര്‍ശിച്ച ശേഷം ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം.
‘ഈ ത്രിവര്‍ണ പതാക എക്കാലവും ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷക്കണക്കിന് പൗരന്മാരാണ് സ്വന്തം ജീവിതം പോലും ത്യജിച്ചത്. എന്നാല്‍ ഒരു സംഘടന മാത്രം എല്ലാക്കാലത്തും ഈ പതാകയെ അംഗീകരിക്കാന്‍ മടിച്ചു. അവര്‍ നാഗ്പുരിലെ ആസ്ഥാനത്ത് 52 കൊല്ലം ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല പതിവായി പതാകയെ അപമാനിക്കുകയും ചെയ്തുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ദേശവിരുദ്ധ സംഘടന എന്നും രാഹുല്‍ ആര്‍എസ്എസിനെ വിശേഷിപ്പിച്ചു .
ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ ത്രിവര്‍ണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചിരുന്നു. മന്‍കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
രാഹുൽ ഗാന്ധി തന്റെ കുടുംബത്തിന് പുറത്തേക്ക് നോക്കണമെന്നും, പാർട്ടി പ്രവർത്തകർക്ക് ത്രിവർണപതാകയ്ക്കൊപ്പം അവരവരുടെ ചിത്രം ഉപയോഗിക്കാൻ അനുവദിക്കണമെന്നും ബിജെപി വക്താവ് സംപിത് പത്ര ഇതിനെതിരെ പ്രതികരിച്ചു.


