പലസ്തീനിനു മേലുള്ള ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും കൊല്ലപ്പെട്ടത് 18,800 പേർ. ഇവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 70 ദിവസത്തെ കണക്കാണ് ഫലസ്തീന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

ഗസയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 51,100ലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും, നിരവധി പൗരന്മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും വ്യക്തമാക്കുന്നു. ആക്രമണം ആരംഭിച്ച ശേഷം 22000 സ്ഥലങ്ങളിൽ ആക്രമണം ലക്ഷ്യം കണ്ടതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.
ഉക്രെയ്ന് – റഷ്യ യുദ്ധത്തിലെ 40 ദിവസത്തിനിടയില്‍ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും ഫലസ്തീനില്‍ കൊല്ലപ്പെട്ടതയാണ് കണക്ക്.

നിലവില്‍ ഗസയിലെ 36 ആശുപത്രികളില്‍ എട്ടെണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളുവെന്നും, നഗരത്തിലെ എട്ട് ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യ മേഖലയിലെ 300ലധികം തൊഴിലാളികള്‍, 86 മാധ്യമപ്രവര്‍ത്തകര്‍, ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയിലെ 135 ജീവനക്കാര്‍, 35ഓളം സിവില്‍ ഡിഫന്‍സ് തൊഴിലാളികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും കണ്ടെത്തി.


