വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
പൊന്നിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
ഈ ഗാനങ്ങൾ എല്ലാം മധുരതരമാക്കിയ മലയാളി പെൺകുട്ടി ഇന്ന് ഖവാലി സംഗീത രംഗത്തെ ശ്രദ്ധേയമായ പെൺ സാന്നിധ്യമാണ്.
വെണ്ണിലാ ചന്ദനക്കിണ്ണത്തിനു ശേഷം ‘ഒരു ചിക് ചിക് ചിറകില്‍’ എന്ന ഗാനത്തിലൂടെ മനം കവർന്ന ശബ്നം റിയാസ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പെണ്‍ഖവാലി സംഘം രൂപീകരിച്ച് സംഗീത രംഗത്ത് സജീവമാണ്. ബേബി ഷബ്നം ഇന്ന് ഷബ്നം റിയാസ് എന്ന അറിയപ്പെടുന്ന ഗായികയാണ്.
ഏഴാം വയസില്‍ തന്റെ സംഗീത രംഗത്തെ പ്രാഗത്ഭ്യം ശബ്നം തെളിയിച്ചിരുന്നു. ഗായകന് ഉണ്ണിമേനോനോടൊപ്പം ‘വസന്തകാലമേഘങ്ങള്‍’ എന്ന ലളിതഗാന കാസറ്റിലൂടെയാണ് ശബ്നത്തിന്റെ പ്രൊഫഷണല്‍ സംഗീത രംഗത്തേക്കുള്ള അരങ്ങേറ്റം.
സ്കൂള്‍ കലോത്സവങ്ങളിലെ മിന്നുന്ന വിജയങ്ങളാണ് ഷബ്നമിനെ ലളിതഗാന കാസറ്റിലേക്കെത്തിക്കുന്നത്. ഈ കാസറ്റ് ഷബ്നമിന്റെ അമ്മാവന് തന്റെ സുഹൃത്ത് വഴി സംഗീത സംവിധായകന് ഔസേപ്പച്ചന് കൈമാറിയിരുന്നു. യാദൃച്ഛികമായാണ് അദ്ദേഹത്തിലൂടെ കമല്‍ ഈ ഗാനങ്ങള്‍ കേള്‍ക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന അഴകിയ രാവണന് എന്ന സിനിമയിലേക്ക് ഒരു കുഞ്ഞുശബ്ദം തിരക്കി നടക്കുകയായിരുന്ന കമലിന്റെ മനസിനെ ഷബ്നമിന്റെ ആലാപനവും ശബ്ദവും സ്വാധീനിച്ചു. ഉടന്‍ തന്നെ ഷബ്നമിനോട് എ.വി.എം സ്റ്റുഡിയോയിലെത്താന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നു. തെല്ലൊരമ്പരപ്പോടെ മദ്രാസ് എ.വി.എം സ്റ്റുഡിയോയിലെത്തിയ ഷബ്നമിനെ കാത്ത് സുപ്രസിദ്ധ സംഗീത സംവിധായകന് വിദ്യാസാഗര്‍ ഇരിപ്പുണ്ടായിരുന്നു. തന്റെ ആദ്യ മലയാള ഗാനത്തിനായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പാടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ‘ആരോഹണം അവരോഹണം’ എന്നു തുടങ്ങുന്ന ലളിതഗാനമാണ് ഷബ്നം പാടിയത്.
‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന മനോഹര ഗാനവും പാടിയാണ് ഷബ്നം അവിടെ നിന്ന് മടങ്ങുന്നത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം എന്നത് സ്വപ്ന തുല്യമായിരുന്നു ഷബ്നമിന്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറെ കണ്ടുമുട്ടുന്നത്. ആ ബന്ധം പിന്നീട് അവരുടെ കീഴില്‍ സംഗീതമഭ്യസിക്കാന്‍ പ്രേരണയായി.
‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ട് ഹിറ്റായി മാറിയതോടെ സ്റ്റേജ് ഷോകളില്‍ ഷബ്നം ഒരു സ്ഥിരസാന്നിധ്യമായി.
‘നിഴലുകള്‍’ എന്ന ഒരു സീരിയലിനു വേണ്ടിയും ഷബ്നം പാടുകയുണ്ടായി.ആ ഗാനത്തിന് ദൃശ്യ, ക്രിട്ടിക്സ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. പിയാനോയില്‍ ലണ്ടന്‍ ട്രിനിറ്റിയുടെ അംഗീകാരവും ഇതിനിടയില്‍ ശബ്നം കരഗതമാക്കിയിട്ടുണ്ട്.
സംഗീതത്തില്‍ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കെയാണ് വിവാഹം. ‘ആകാശഗംഗ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റിയാസാണ് വരന്.
കുടുംബത്തോടൊപ്പം മുന്നോട്ടു പോകാനായിരുന്നു പിന്നീട് ഷബ്നം താല്പര്യപ്പെട്ടത്. ഇതിനിടെയാണഅ എം.എ മ്യൂസിക് ചെയ്യണമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏതാണ്ട് ഇക്കാലയളവില്‍ തന്നെയാണ് സൂഫി സംഗീതത്തോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഷബ്നം തീരുമാനിക്കുന്നത്. ഒരു സംഗീത ശാഖ എന്നതിലുമപ്പുറം അതിലെ ആത്മീയാംശം കൂടി പുണരുകയായിരുന്നു ഷബ്നം. ഷബ്നമിന്റെ ഉമ്മൂമ്മയുടെ ഉപ്പൂപ്പ വാവാശാന്‍ ഭാഗവതര്‍ സ്വാതി തിരുനാളിന്റെ സദസില്‍ ഖവാലി അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയുമുണ്ടായിട്ടുണ്ട്. ഈ പാരമ്പര്യവും ഒരു പക്ഷെ ഷബ്നമിനെ സൂഫി സംഗീതത്തോട് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാവാം. സംഗീതത്തില്‍ അവര്‍ കൂടുതല്‍ പഠനത്തിനു ഈ 34 കാരി തയ്യാറായി. നുസ്റത് ഫതേഹ് അലി ഖാനെ പോലെയുള്ള സംഗീതജ്ഞരുടെ ഖവാലികള് ഈ പഠനത്തിന് കൈത്താങ്ങാവുകയും ചെയ്തു.
ആ സന്ദര്‍ഭത്തിലാണ് എന്തുകൊണ്ട് തനിക്ക് ഒരു ബാന്റുണ്ടാക്കിക്കൂടാ എന്ന് ഷബ്നം ചിന്തിക്കുന്നത്. ആ ചിന്ത ‘ലയാലി സൂഫിയ’ എന്ന ബാന്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ഒരേ ഖവാലി ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കുക.