കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ മന്ത്രിക്കെതിരെ വിമർശനവുമായി യൂണിയൻ. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ട്. ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണ് എന്നിങ്ങനെയാണ് വിമർശനം. സിഐടിയും. സിഐടിയു ജനറൽ കൗൺസിലിലാണ് മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോ മന്ത്രിക്കോ ഉത്തരവാദിത്വമില്ല, ഉത്തരവാദിത്വം പൂർണ്ണമായും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനാണ് എന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. എന്നാൽ സി.ഐ.ടി.യു പറയുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പൂർണ്ണമായും ഉത്തരവാദിത്വം സർക്കാരിനും ഗതാഗത മന്ത്രിക്കുമുണ്ടെന്നാണ്.
മന്ത്രി നടത്തുന്ന പ്രസ്താവനകൾ വളരെ നിരുത്തരവാദിത്തപരമാണ് എന്നാണ് സിഐടിയു ജനറൽ കൗൺസിലിൽ ഉയർന്ന പൊതുവികാരം. എങ്ങനെ പണിമുടക്കണമെന്ന് മന്ത്രി തങ്ങളെ പഠിപ്പിക്കേണ്ട എന്ന രീതിയിലുള്ള അഭിപ്രായം അടക്കം ജനറൽ കൗൺസിൽ യോഗത്തിൽ ഉയർന്നു.


