“ഞാനിപ്പോള്‍ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് ആലോചിക്കാം…”.
രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം.
പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി.

മകന്റെ മോചനത്തിനായി പോരാടിയ അമ്മ അര്‍പ്പുതമ്മാളും മറ്റ് ബന്ധുക്കളും പേരറിവാളന്റെ ഒപ്പമുണ്ടായിരുന്നു.
പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടതോടെ പേരറിവാളന്റെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളെത്തി. പേരറിവാളനും അമ്മയും പരസ്പരം മധുരം നല്‍കി ആനന്ദം പങ്കിട്ടു. വിവരമറിഞ്ഞെത്തിയ പേരറിവാളന്റെ സഹോദരി ആനന്ദക്കണ്ണീരണിഞ്ഞാണ് സഹോദരന്റെ മോചനം ആഘോഷിച്ചത്. അച്ഛന്‍ കുയില്‍ദാസനും ഏറെ സന്തുഷ്ടനായിരുന്നു. ‘പരിചയവുമില്ലാത്ത നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, എന്റെ മകന്റെ മോചനത്തിന് വേണ്ടി വാദിച്ചു. അവരോടെല്ലാം ഏറെ കടപ്പാടുണ്ട്’. അര്‍പ്പുതമ്മാള്‍ പ്രതികരിച്ചു. ജയില്‍മോചിതനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന വിധത്തില്‍ പുരാതനതമിഴ് വാദ്യോപകരണമായ പാറൈ(തപ്പ്)യില്‍ പേരറിവാളന്‍ തന്റെ വിരലുകളാല്‍ താളം പിടിച്ചു.
1991 മേയ് 21 ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജീവ് ഗാന്ധി വധം ഉണ്ടാവുന്നത്. സ്‌ഫോടനത്തിന്റെ മുഖ്യആസൂത്രകനായ ശിവരശന് ബെല്‍റ്റ് ബോംബ് നിര്‍മിക്കാനുള്ള ബാറ്ററി നല്‍കിയത് പേരറിവാളനാണെന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ 26 പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമുണ്ടായത് 2011 ലാണ്. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കോടതി വരുത്തിയ കാലതാമസം പരിഗണിച്ച് സുപ്രീം കോടതി പേരറിവാളന്റേയും മറ്റ് രണ്ടുപ്രതികളുടേയും ശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കി. 14 വര്‍ഷത്തെ നല്ല നടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014 ല്‍ പേരറിവാളന്‍ അടക്കം ഏഴ് പേരെ മോചിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷെ സുപ്രീം കോടതി തീരുമാനം തടഞ്ഞു. തുടര്‍ന്ന് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.
2017 ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് പേരറിവാളന്റെ മോചനത്തിന് വഴിയൊരുക്കിയത്. എന്താവശ്യത്തിനാണ് വാങ്ങുന്നതെന്നറിയാതെയാണ് ബാറ്ററികള്‍ വാങ്ങിയതെന്ന പേരറിവാളന്റെ മൊഴി രേഖകളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന ത്യാഗരാജന്‍ വെളിപ്പെടുത്തല്‍ പേരറിവാളന് അനുകൂലമായ വികാരം ഉളവാക്കാന്‍ ഇടയാക്കി. ചെയ്യാത്ത കുറ്റത്തിന് ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പല ഘട്ടങ്ങളിലായി കേസിലെ ഏഴ് പ്രതികളുടെ മോചനം തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ആവശ്യം മന്ത്രിസഭയുടെ തീരുമാനമായി ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ ഗവര്‍ണര്‍ മാറി. പുതിയ ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ആവര്‍ത്തിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന്‍ പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് കോടതി പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടു.



