കള്ളപ്പണ ഇടപാട് ആരോപിച്ചുള്ള കേസിൽ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയതായാണ് കേസ്.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം സത്യേന്ദ്ര ജെയിനെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്തു. ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറി. അതുപയോഗിച്ച് ഭൂമി വാങ്ങി. ഈ പണം തന്നെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍.
ജെയിന്റെ ഉടമസ്ഥയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ തന്നെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതിനു ശേഷം ഇപ്പോഴാണ് അറസ്റ്റ്.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. 2014 മുതല്‍ അരവിന്ദ് കെജ്രിവാള് മന്ത്രിസഭയില്‍ അംഗമാണ് സത്യേന്ദ്ര ജയിന്.
2017ല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി സത്യേന്ദ്ര ജയിനിനും ഏതാനും പേര്‍ക്കുമെതിര കേസ് ചാർജ് ചെയ്തത്. 2009ലും 2011ലും നിഴല്‍ കമ്പനികളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് കേസ്.
കഴിഞ്ഞ ദിവസം ബി ജെ പിക്കെതിരെ കടുത്ത വിമാർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്ത് എത്തിയിരുന്നു.


