Monday, August 18, 2025

ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം, ഇരുവരേയും ഹൈക്കോടതി ഒന്നിച്ചു വിട്ടു

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടയില്‍ ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആദില ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്. ഇതിനുപിന്നാലെയാണ് ആദില കോടതിയെ സമീപിച്ചത്.

പ്ലസ് ടു ക്ലാസിൽ തുടങ്ങിയ പ്രണയം

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിന്‍ താമരശ്ശേരി സ്വദേശിനിയായ 23കാരി ഫാത്തിമ നൂറയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിട്ടു. തത്ക്കാലം വേർപിരിഞ്ഞു. ബിരുദം പഠനം പൂർത്തിയാക്കി. തുടര്‍ന്നാണ് ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചത്.

വനജ കളക്ടീവ് ഇതു സംബന്ധിച്ച് ഷെയർ ചെയ്ത പോസ്റ്റ്

LGBTIQ+ ന്റെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെയും “രോഗശാന്തിയിലും ക്രിയാത്മക പര്യവേക്ഷണത്തിലും” ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയാണ് വനജ കളക്ടീവ്

അവരുടെ പോസ്റ്റ്

19 – 05- 2022 നാണ് ഫാത്തിമ നൂറ, ആദില നസിറിൻ എന്ന് പേരായ രണ്ടുപേർ (ലെസ്ബിയൻ കപ്പിൾ) വീടുകളിൽ നിന്ന് ഒളിച്ചോടി വനജ കലക്റ്റീവിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വന്നത്. ധന്യയാണ് ഞങ്ങളുടെ സംഘടനയെക്കുറിച്ച് അവരെ അറിയിക്കുന്നതും അവരിവിടെ എത്തിപ്പെടുന്നതും. അന്ന് അവരുടെ വീട്ടുകാരോട് ഞങ്ങൾ സംസാരിച്ചു. അതിൽ നൂറയുടെ വീട്ടുകാർ ഒരുപാടുപേരെ കൂട്ടി വരികയും ഈ പരിസരത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. തുടർന്ന് ഇവിടെ ഒരു സാമൂഹ്യ പ്രശ്നം ഉണ്ടാവുകയും നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ പോലീസിനെ വിളിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലും വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറല്ലെന്നും അവർ അപകടകാരികളാണെന്നും നൂറ ആവർത്തിച്ചു. പോലീസിന്റെ നിർബന്ധിച്ചിട്ടും നൂറയുടെ വീട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. അതിനുശേഷം ആദിലയുടെ ഉമ്മയും ബന്ധുക്കളും എത്തിച്ചേരുകയും നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും അവരുടെ പൂർണ ഉത്തരവാദിത്തത്തിലാണ് കൊണ്ടുപോകുന്നതെന്നും എഴുതിത്തന്ന് അവർ രണ്ടുപേരെയും കൊണ്ടുപോയി. പിന്നീടാണ് ഈ രണ്ടുവീട്ടുകാരെയും പറ്റി വിശദമായി ആദിലയുടെ voice message ഇൽ നിന്ന് ഞങ്ങൾ അറിയുന്നത്… അന്ന് രാത്രി ഈ രണ്ടുപേരും ഏതെങ്കിലും വീട്ടുകാരുടെ കൂടെ പോയില്ലെങ്കിൽ 3 ലക്ഷം രൂപ കൊടുത്ത് കൊട്ടേഷൻ ടീമിനെ ഏർപ്പാടാക്കിയിരുന്നു എന്നും അന്നു രാത്രി തന്നെ വനജ കലക്റ്റീവ് ഓഫീസ് തകർത്ത് അവരെ കൊണ്ടുപോകാനായിരുന്നു പ്ലാൻ എന്നും. ഈ രണ്ടുപേരുടെ വീട്ടുകാരും ആദ്യമേ സുഹൃത്തുക്കളാണ് എന്നും കാര്യങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു എന്നും.

ആദിലയുടെ വീട്ടിൽ വച്ച് ഈ രണ്ടുപേരും നിരന്തരം വൈകാരിക ബ്ലാക്ക്മെയിലിംഗിന് ഇരയായി. പല രാത്രികളിലും ഉറങ്ങാൻ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാൻ ആദിലയുടെ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 23 – 05 – 2022 ന് നൂറയുടെ ഉമ്മ ആദില നൂറയെ തട്ടിക്കൊണ്ടുപോയി, അതിലാൽ നൂറയെ തിരിച്ചുകിട്ടാൻ പോലീസിന്റെ സഹായം ആവശ്യമാണെന്നും ഒരു പരാതി തലശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകി. അതു പ്രകാരം അന്നേ ദിവസം ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും സ്വസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായവരാണെന്ന് മനസിലാക്കി പോലീസ് പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്തു. 24 ന് പോലീസിന്റെ സഹായം ലഭിക്കില്ലെന്നു മനസിലാക്കി നൂറയുടെ ഉമ്മയും മറ്റു ചിലരും ചേർന്ന് ആദിലയുടെ വീട്ടിലെത്തി ആദിലയെ ശാരീരികമായി ആക്രമിച്ച് നൂറയെ പിടിച്ചുകൊണ്ടുപോയി. 

അതുവരെ ഞങ്ങളോടും ധന്യയോടും ഒക്കെ സംസാരിച്ചുകൊണ്ടിരുന്ന ആദിലയും നൂറയും പെട്ടന്ന് ഫോണിൽ കിട്ടാതായപ്പോൾ ഞങ്ങൾ ബിനാനിപുരം സി ഐയെ വിളിച്ച് അവർ അപകടാവസ്ഥയിലാണെന്നും അവരെ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വനിതാ പോലീസ് ആദിലയുടെ വീട്ടിലെത്തിയപ്പോൾ ആദില മാത്രമാണ് അവിടെ ഉണ്ടായിരുന്നത്, ശാരീരികമായി അതിക്രമിക്കപ്പെട്ട അവസ്ഥയിൽ. അവൾ പോലീസ് ജീപ്പിൽ കയറി പോലീസ് സ്റ്റേഷനിലെത്തുകയും വീട്ടിൽ അവൾ സുരക്ഷിതയല്ല അതുകൊണ്ട് പോലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില. അവൾ ഇതിനെക്കുറിച്ച് ആരോടും സംസാരിക്കാനും തയ്യാറുമാണ്.

27ന് വനജ കലക്റ്റീവിൽ നിന്ന് താമരശ്ശേരി പോലീസ് സ്‌റ്റേഷനിൽ പോയി അന്വേഷിച്ചപ്പോൾ ഉമ്മയും ഉപ്പയും മക്കളെ അടിച്ചാൽ പോലീസിന് എന്തുചെയ്യാൻ പറ്റും എന്നാണ് മറുപടി കിട്ടിയത്. ഇതേ ദിവസം ആദില ബിനാനിപുരം സ്റ്റേഷനിൽ വച്ച് പലരായി ഫോർവേഡ് ചെയ്ത നൂറയുടെ വീഡിയോ കണ്ടു – അത് വിശ്വാസയോഗ്യമായി അവൾക്ക് തോന്നിയില്ല. ഇന്ന്, 28. നൂറയുടെ ജീവൻ തന്നെ അപകടത്തിലാണ്.  ഈ വിഷയത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ചെയ്യുക. ഈ വിഷയത്തിലേക്ക പൊതുജന ശ്രദ്ധ ക്ഷണിക്കാനാണ് ഈ പോസ്റ്റ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....