സ്ലൊവേനിയയില് നടന്ന ഒരു ക്യാമ്പിനിടെ ദേശീയ സ്പ്രിന്റ് ടീം മുഖ്യപരിശീലകന്‍ ആര്.കെ ശര്‍മ മോശമായി പെരുമാറിയെന്ന ആരോപണവുമായി പ്രമുഖ ഇന്ത്യന്‍ സൈക്ലിങ് താരം. ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് ക്യാമ്പില്‍വെച്ചാണ് പരിശീലകനില്‍ നിന്നും മോശം അനുഭവമുണ്ടായതെന്ന് താരം പരാതിപ്പെട്ടു.
പരാതി വിവരം പുറത്തായതോടെ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് വനിതാ താരത്തെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരികെ അയക്കുകയും ചെയ്തു. പരാതിയില്‍ അന്വേഷണം നടത്താന്‍ സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയും സായിയും പ്രത്യേക അന്വേഷണ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ സൈക്ലിസ്റ്റ് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായ്) പരാതി അയച്ചതായാണ് റിപ്പോര്‍ട്ട്.
സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്.കെ ശര്‍മ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 മുതല്‍ സൈക്ലിങ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശര്‍മ, മുന്‍ എയര്‍ഫോഴ്സ് എച്ച്.ആര് മാനേജര്‍ കൂടിയാണ്.


