തമിഴ്‌നാട്ടിലെ ഈറോഡില്‍ അമ്മയും അവരുടെ ഭർത്താവും ചേർന്ന് പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തി. ഫെർടിലിറ്റി ക്ലിനിക്കുകളുമായ് ഒത്തു ചേർന്ന ക്രൂരത ആവർത്തിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ട് തവണയോളം ഇരുവരും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം കുട്ടിയുടെ അണ്ഡം വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഇന്ദ്രാണി ദേവി (33) രണ്ടാനച്ഛന്‍ സയ്യിദ് അലി(40) ഇവര്‍ക്ക് സഹായം നല്‍കിയ മാലതി (30) എന്നിവരെ അറസ്റ്റ് ചെയ്തു.
വീട്ടില്‍ കടുത്ത പീഡനം നേരിട്ട പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈഗിംകമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഋതുമതി ആയതു മുതല്‍ അണ്ഡം വില്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു. ഓരോ തവണയും വില്‍പ്പനയിലൂടെ 20,000 രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ തടവില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി സേലത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിയുന്നത്. പിന്നീട് അടുത്ത ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെൺകുട്ടിക്ക് വയസറിയിച്ച കാലം മുതൽ തന്നെ അണ്ഡം ദാനം ചെയ്യാൻ അമ്മ നിർബന്ധിക്കുന്നുണ്ടെന്ന് ഈറോഡ് സൗത്ത് പോലീസ് ഇൻസ്പെക്ടർ പി വിജയ പറഞ്ഞു. ഇതിൽ പ്രതികളായ മൂന്ന് പേർക്കും പങ്കുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഓരോ തവണയും അണ്ഡം ദാനം ചെയ്യുമ്പോൾ സുമയ്യയ്ക്ക് 20,000 രൂപയും മാലതിക്ക് 5,000 രൂപയും കമ്മീഷനായി ലഭിച്ചതായും പി വിജയ കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പെൺകുട്ടിയെ നിലവിൽ കൂടുതൽ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഫെർട്ടിലിറ്റി ക്ലിനിക്കുകളും സംശയ നിഴലിൽ
തട്ടിപ്പിന് വ്യാപകമായ തോതിൽ ഫെർടിലിറ്റി ക്ലിനിക്കുകൾ കൂട്ടു നിന്നു എന്നതും വെളിപ്പെട്ടു.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ ആറംഗ ഉന്നതതല സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംസ്ഥാനത്തെ വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളിലെത്തി പെണ്‍കുട്ടിയുടെ അണ്ഡം വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് സംഘം കണ്ടെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.
ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഇതില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡും ഇവര്‍ നിര്‍മിച്ചിരുന്നു. ഇതിന് സഹായം നല്‍കിയത് മാലതിയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നു പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ദ്രാണിക്ക് ആദ്യവിവാഹത്തിലുണ്ടായ കുട്ടിയാണിത്. ആദ്യ ഭര്‍ത്താവുമായി ഇവര്‍ നേരത്തെ പിരിഞ്ഞിരുന്നു.
എന്നാൽ തട്ടിപ്പിൽ മുഖ്യ പങ്ക് വഹിച്ച ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്ക് എതിരായ നടപടി വ്യക്തമല്ല. അണ്ഡ ദാനവുമായി ബന്ധപ്പെട്ട് വൻ ഏജൻസി ശൃഖല തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. ആരോഗ്യവതികളായ യുവതികളെ പണം നൽകി പ്രലോഭിപ്പിച്ച് സർജിക്കൽ പ്രൊസീഡ്യറിന് വഴക്കിയാണ് അണ്ഡ കൈമാറ്റം നടത്തുന്നത്.


