വിപണിയെ കുറിച്ചോ ഉൽപന്നങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ പത്രങ്ങളിൽ പടച്ചു വിടുന്ന വാർത്തകൾ വിനയാവുന്ന. അടുത്ത കാലത്ത് കപ്പ വില സംബന്ധിച്ച് ഏതോ ലേഖകൻ സങ്കൽപിച്ചു വിട്ട വാർത്ത കർഷകരെ തന്നെയും ഞെട്ടിച്ചു. ഇപ്പോൾ എത്തപ്പഴ വിപണി സംബന്ധിച്ചും നിലവിൽ ഇല്ലാത്ത വിലയുടെ വാർത്ത പടച്ചു വിട്ടാണ് ഇത് തുടരുന്നത്.
കപ്പ വില കിലോ 60 രൂപ വരെയായി എന്നായിരുന്നു ഒരു വാർത്ത. 12 രൂപയ്ക്ക് സർക്കാർ ഏജൻസികൾ സംഭരണം തുടങ്ങിയതോടെ വില കുതിച്ചു എന്നും എഴുതി വിട്ടു. പൊതുവെ മാർക്കറ്റിൽ ഉണ്ടായ വിലക്കയറ്റം കപ്പ വിലയിലും ഉണ്ടായിട്ടുണ്ട്. കാർഷിക മേഖലയിൽ കോവിഡ് ഉണ്ടാക്കിയ നിശ്ചലത പ്രതിഫലിക്കുന്നുമുണ്ട്.
ഇതൊന്നും പരിഗണിക്കാതെ വിപണിയെ അറിയാതെ വരുന്ന വാർത്തകളാണ് വിനയാവുന്നത്. ഇടുക്കിയിൽ കപ്പ വില 60 ആയി എന്നു കണ്ടെത്തി കണ്ണൂരിലെയും വില അങ്ങിനെയാണെന്ന് സാമാന്യവൽക്കരിച്ച് എഴുതുകയാണ്. ഇത് മാർക്കറ്റിൽ ഒരേ സമയം വാങ്ങുന്നവനും വിൽക്കുന്നവനും ആശയ കുഴപ്പം സൃഷ്ടിക്കുന്നു.
കർഷകരും ഇതുമൂലം ഉല്പന്നങ്ങൾ കൈ മാറുന്ന വേളകളിൽ അനിശ്ചിതത്വത്തിലാവുന്നു. ഏത്തപ്പഴത്തിന് 75 രൂപയായി എന്നാണ് പുതിയ വാർത്ത. ഇത് ഏതെങ്കിലും ഹൈ ഫൈ സൂപ്പർ മാർക്കറ്റിലെ മുന്തിയ ഇനത്തിൻ്റെ കണക്കാവാം എന്നാണ് കർഷകരും കച്ചവടക്കാരും പറയുന്നത്. ഞാലിപ്പൂവന് വാർത്തയിൽ 80 രൂപവരെ വിലയിട്ടിട്ടുണ്ട്.
കപ്പയുടെയും കായയുടെയും വില നിലവാരം പലപ്പോഴും വിപണിക്ക് അടുത്തുള്ള കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മാറും. ഉൽപാദനം കുറയുമ്പോൾ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചും മാറ്റം ഉണ്ടാവാറുണ്ട്. ഇതിനെ എല്ലാം സാമാന്യവൽക്കരിച്ച് കേരളത്തിന് പൊതുവായി കണ്ട് വാർത്ത വരുമ്പോഴാണ് കർഷകർ ആശയ കുഴപ്പത്തിലാവുന്നത്.


