പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി റിസൾട്ട് പുറത്തിറക്കും.
പ്ലസ് ടു പരീക്ഷകള്‍ മാർച്ച് 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതി. 3,65,871 പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലുമാണ് പരീക്ഷ എഴുതിയത്.
2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.
ഗ്രേസ് മാർക്ക് ഇല്ല
പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.
വൊക്കേഷണൽ ഫലവും ഒന്നിച്ച്
വൊക്കേഷണൽ ഹയർ സെക്കന്ററിയില്‍ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.ഇ.ക്ക് (എൻ.എസ്.ക്യു.എഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതി. 18,331 ആൺകുട്ടികളും 11,658 പെൺകുട്ടികളും.
വി.എച്ച്.എസ്.ഇ.ക്ക് (മറ്റുള്ളവ) പ്രൈവറ്റായി 1,174 വിദ്യാർഥികൾ പരീക്ഷ എഴുതി. 886 അൺകുട്ടികളും 288 പെൺകുട്ടികളുമാണ്. 389 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിയ ആകെ വിദ്യാർഥികളുടെ എണ്ണം 8,91,373 ആണ്.


