സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെ തന്നെയുണ്ടാവും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് അനുമതി.
ഇതു പ്രകാരം യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധന വരിക. സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും.
വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടത് ഷോക്ക്
വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ വർധനവാണ് ആവശ്യപ്പെട്ടത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇത്രയും വർധന ആവശ്യപ്പെട്ടാണ് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് താരിഫ് പെറ്റീഷൻ നൽകിയത്.
എന്നാല്‍ റെഗുലേറ്ററി കമ്മിഷന് ഇത് യുക്തിസഹമല്ലെന്ന് കണ്ടെത്തി. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
യൂണിറ്റിന് 50 പൈസ വരെ കൂടും
ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളില്‍ രേഖപ്പെടത്തിയുള്ളത്രയും നഷ്ടം ബോര്‍ഡിനുണ്ടാകില്ലെന്നും കമ്മിഷന് കണ്ടെത്തി. അഞ്ചു മുതല്‍ പത്ത് ശതമാനം വരെയായി നിരക്ക് വര്‍ധന നടപ്പാക്കാനാണ് കമ്മിഷന്റെ തീരുമാനം. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിക്കും.
കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന് പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും.
വാണിജ്യ കണക്ഷനും സമാന വർധനവ്
ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന് നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്.


