അവതാര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിനിടയിൽ വിടവാങ്ങൽ സൂചനയുമായി സംവിധായകൻ ജയിംസ് കാമറൂൺ. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന് ദ വേ ഓഫ് വാട്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം 2022 ഡിസംബറിനാണ് റിലീസ് ചെയ്യുന്നത്.
എന്നാല്‍ അവതാറിന്റെ മൂന്നാമത്തേതോ നാലാമത്തേതോ ഭാഗത്തിന് ശേഷം താന്‍ മറ്റുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് കാമറൂണിപ്പോള്‍. എമ്പയര്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിടവാങ്ങൽ സൂചന.
മൂന്നാം ഭാഗത്തിനോ നാലാം ഭാഗത്തിനോ ശേഷം ഞാന്‍ ഈ ബാറ്റണ്‍ മറ്റൊരാള്‍ക്ക് കൈമാറിയേക്കാം. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏതെങ്കിലും പ്രതിഭയ്ക്ക്. എനിക്ക് താല്‍പര്യമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ പോകാം എന്നുണ്ട്-ജെയിംസ് കാമറൂണ്‍ പറഞ്ഞു.
അവതാർ 2 സാഹസിക യാത്രകളുടെ ചിത്രമാവും
അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിലവ് രണ്ടായിരം കോടിയോളം

1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ 16 ന് ചിത്രം തിയേറ്ററുകളിലെത്തും. കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍ നിന്ന് ഉണ്ടാക്കിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായത്.
അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.


