2002ലെ ഗുജറാത്ത് കലാപ കേസിൽ നരേന്ദ്ര മോഡിയുടെ പങ്ക് ഉയർത്തി കാട്ടിയ കേസിനു പിന്നിൽ സോണിയാ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് (എസ്.ഐ.ടി.) മുൻ നിർത്തിയാണ് നീക്കം. റിപ്പോർട്ടിന് തൊട്ട് പിന്നാലെ സോണിയാഗാന്ധിയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ട് ബി.ജെ.പി. വക്താവ് സംപിത് പാത്ര രംഗത്തെത്തി.
എസ്.ഐ.ടി. അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രമുഖ ജനാധിപത്യ പ്രവർത്തകരായ തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് സോണിയയ്ക്ക് എതിരായ നീക്കം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് രേഖകൾ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവർ നേരത്തെ കുറ്റാരോപിതരായി. ഇതുനു തുടർച്ചയായി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ മൂന്നു പേരും ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.
കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയില്‍ എത്തി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും തീസ്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാനായിരുന്നു ഈ കൂടിക്കാഴ്ചകൾ എന്നാണ് പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.


