കേന്ദ്രസർവകലാശാലകളിൽ പട്ടികജാതി/പട്ടികവർഗ/ഒ.ബി.സി. വിഭാഗങ്ങളിൽ ആയിരക്കണക്കിന് അധ്യാപക ഒഴിവുകൾ മറച്ച് വെച്ചു. യോഗ്യരായ അപേക്ഷകർ ഇല്ലെന്ന ന്യായം പറഞ്ഞാണ് ഒഴിവകൾ മറച്ചു നികത്താതെ മറച്ച് വെക്കുന്നത്.
അപേക്ഷകർ ഇല്ലെന്ന് വരുത്തി തീർത്താൽ റിക്രൂട്ട്മെൻ്റ് നിയമ പ്രകാരം ഇവ പൊതു വിഭാഗം ഒഴിവുകളിലേക്ക് മാറ്റപ്പെടും. ഇത്തരത്തിൽ ഒളിച്ചു വെക്കപ്പെടുന്ന പോസ്റ്റുകൾ ഒന്നിച്ച് വരുന്നത് സംവരണ വിരുദ്ധ വാദത്തിന് ശക്തി പകരുകയും ചെയ്യും.
കാസർകോട്ടെ കേരള കേന്ദ്രസർവകലാശാലയിൽമാത്രം പട്ടികജാതിക്കാരുടെ 13-ഉം പട്ടികവർഗക്കാരുടെ ഏഴും ഒ.ബി.സി. വിഭാഗക്കാരുടെ 18-ഉം ഒഴിവുണ്ട്. രാജ്യസഭയിൽ സി.പി.എം. അംഗം എ.എ. റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം.
രാജ്യത്താകെ പട്ടികജാതിക്കാരുടെ 958-ഉം പട്ടികവർഗക്കാരുടെ 576-ഉം ഒ.ബി.സി. വിഭാഗക്കാരുടെ 1761-ഉം ഒഴിവുകൾ നികത്തിയിട്ടില്ല. ഇവ മൂന്നു തവണ നോട്ടിഫിക്കേഷൻ നൽകി കഴിഞ്ഞാൽ പൊതു വിഭാഗത്തിലേക്ക് പോകാം. ഭിന്നശേഷിവിഭാഗങ്ങളിൽപ്പെട്ടവർക്കായുള്ള 344 ഒഴിവുകളും നികത്തിയിട്ടില്ല.
നിയമനത്തിനായി ശ്രമിച്ചിട്ടും ഈ വിഭാഗങ്ങളിൽപ്പെട്ട യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെന്നാണ് മന്ത്രിയുടെ മറുപടി. ജെ.എൻ.യു.വിൽ എസ്.സി.-22, എസ്.ടി.-10, ഒ.ബി.സി.-33 എന്നിങ്ങനെയാണ് ഒഴിവ്.


