ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി. 685 പന്നികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ് കൊല്ലുക.
മൃഗസംരക്ഷണ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദേശങ്ങൾ ചുവടെ:- ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും മാംസംഅടങ്ങിയത്) ആഹാരമായി നൽകുന്നത് ഒഴിവാക്കുക, ഹോട്ടലിലെ സസ്യാഹാരം 20മിനിറ്റ് വേവിച്ചശേഷം നൽകുക, പന്നിയിറച്ചിയും പന്നി ഉൽപ്പന്നങ്ങളും ഫാമിൽ കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കുക, രോഗലക്ഷണം കണ്ടാൽ മൃഗഡോക്ടറെ ബന്ധപ്പെടുക, ഫാമിൽ മറ്റുമൃഗങ്ങൾ, എലികൾ, പക്ഷികൾ എന്നിവ കടക്കുന്നത് തടയുക, വാഹനങ്ങളിൽ അണുനശീകരണം നടത്തുക, ഫാമിൽ പ്രവേശിക്കുംമുമ്പ് ശുചിത്വം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക, തൊഴിലാളികൾ മറ്റുഫാമുകളിലേക്ക് പോകരുത്.


