സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.
നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂര്‍ 11, മലപ്പുറം 12 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.
കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാത്തതിനാല്‍ സ്ത്രീ മരിച്ചത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇന്നലെ മരിച്ച ഫിലോമിനയ്ക്കും ആവശ്യമായ തുക നൽകിയെന്നാണ് അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാൽ മികച്ച ചികിത്സ ലഭിക്കാതെ വയോധിക മരിച്ച സംഭവത്തിൽ കരുവന്നൂർ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്.
ഇതിനിടെ കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിക്ഷേപകയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാതയോരത്ത് മൃതദേഹം പ്രദർശനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും നിക്ഷേപകർ ആശങ്കപ്പെടരുതെന്ന് മന്ത്രി ആർ ബിന്ദുവും വ്യക്തമാക്കി.
നിക്ഷേപകരോട് മോശമായി പെരുമാറുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയുണ്ടാകണമെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി ആവശ്യപ്പെട്ടു.


