സംസ്ഥാന വിവരാവകാശ കമ്മിഷണറായി പബ്ലിക് റിലേഷൻസ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ.എ. ഹക്കീമിനെ നിയമിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന പ്രകാരമാണ് നിയമനം.
എഴുത്തുകാരനും പ്രഭാഷകനുമായ എ.എ. ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളില്‍ എം.എയും നേടി. ന്യൂഡല്‍ഹി ഐ.ഐ.എം.സിയില്‍ നിന്ന് ജേര്‍ണലിസം, ഐ.ഐ.എമ്മില്‍നിന്ന് മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനവും നേടിയിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോ. സെക്രട്ടറിയായിരുന്നു.
ഐ ആന്‍ഡ് പി.ആര്‍.ഡി. അഡീഷണൽ ഡയറക്ടറായിരുന്ന പത്രങ്ങളിൽ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചു. കോളേജുകളില്‍ അധ്യാപകനായി. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേര്‍ന്ന ശേഷം വിവിധ ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് ഓഫീസര്‍, മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ചീഫ്, അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മൂന്നു തവണ സര്‍ക്കാര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി. മോഹങ്ങള്‍ മരവിച്ചവര്‍, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി പുസതകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.


