ചിക്കൻ വില അടുത്ത കാലത്തെ ഏറ്റവും ഉയരത്തിൽ എത്തി തിരിച്ച് താഴ്ന്നു. കോഴി ഫാമുകളിൽ ആശങ്ക പരത്തിയാണ് ഇപ്പോഴത്തെ വിലയിടിവ്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപ വരെ ഉയർന്ന് ആവശ്യക്കാരെ പൊള്ളിച്ച ശേഷം 120 വരെയായി താഴ്ന്ന് ഫാം നടത്തിപ്പുകാരുടെ നെഞ്ചിലെ തീയായി.
ഇപ്പോഴത്തെ വിലിയിടിവ് ഒരു താത്ക്കാലിക പ്രതിഭാസമാണ്. ഇതേ പോലെ തിരിച്ചും മാർക്കറ്റിൽ ഒരു തരംഗം കൂടി ഉണ്ടാവാം എന്നാണ് വിപണി നിരീക്ഷകർ കണക്കു കൂട്ടുന്നത്. കോഴി ലോക സമാധാനവുമായും ബന്ധപ്പെട്ടിരിക്കുന്നു.
കോവിഡ് കഴിഞ്ഞുള്ള ജനങ്ങളുടെ ഞെരുക്കവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിലയിടിവ്. ബലി പെരുന്നാളും വിഷുവും ലക്ഷ്യം വെച്ച് വിരിയിച്ച കോഴി കുഞ്ഞുങ്ങൾ വലുതായ സീസണിൽ വിപണിയിൽ ആവശ്യക്കാർ നന്നായി പ്രതികരിച്ചില്ല. വില ഉയർത്തിപ്പിടിച്ചു എങ്കിലും അതിനനുസരിച്ച് ആവശ്യക്കാർ മാർക്കറ്റിൽ എത്തിയില്ല. കോവിഡ് ഞെരുക്കത്തിനിടയിൽ മാറ്റി വെക്കാവുന്ന ഒന്നായി ചിക്കൻ കറിയും ഫ്രൈയും മാറി.
മാത്രമല്ല ഉത്തരേന്ത്യയിൽ ശ്രാവണമാസം പച്ചക്കറികളുടേതാണ്. മഹാരാഷ്ട്ര മുതൽ തന്നെ വടക്കോട്ട് അങ്ങിനെയും ആവശ്യക്കാർ കുറഞ്ഞു. റഷ്യ ഉക്രൈൻ യുദ്ധവും കർഷക സമരവും കോഴി ഫാമുകളിൽ തീ പടർത്തിയ കാലത്തു തന്നെയാണ് ഈ ചിക്കൻ ഉപേക്ഷിക്കൽ ഉണ്ടായത്.
യുദ്ധവും സമരവും കോഴിത്തീറ്റയും

കർഷക സമരം സ്വഭാവികമായും പാടങ്ങളിലെ ഉൽപാദനത്തെ ബാധിച്ചു. ചോളവും സോയയും ഒക്കെ മാർക്കറ്റിൽ എത്തിയത് കുറഞ്ഞു. ഇവ ഏറ്റവും അധികം വിളയിച്ചിരുന്ന കർഷകരാണ് അഭിമാന സമരവുമായി രാജ്യ തലസ്ഥാനത്തേക്ക് നെഞ്ചു വിരിച്ച് എത്തിയത്. അധികാരത്തിൻ്റെ ഏകപക്ഷീയതയിൽ നിന്നും പിന്തിരിയേണ്ടി വന്നു എങ്കിലും പാടങ്ങൾ തരിശായിരുന്നു.
മാത്രമല്ല റഷ്യ ഉക്രൈൻ യുദ്ധം കോഴിത്തീറ്റകൾക്ക് അടിസ്ഥാനമായ വസ്തുക്കളുടെ വില കൂട്ടി. ചോളവും സോയയും മുപ്പത് രൂപയിൽ താഴെ ലഭിച്ചിരുന്നത് 80 മറി കടന്ന സാഹചര്യമുണ്ടായി.
രാജ്യത്ത് വിപണിയിൽ എത്തിയിരുന്ന ചോളവും സോയയും കയറ്റുമതിക്കാരുടെ പ്രിയ വിഭവമാക്കി യുദ്ധം മാറ്റി തീർത്തു. ഉക്രൈൻ ഇവയുടെ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന രാജ്യങ്ങളിൽ ഒന്നാണ്. അവിടെ നിന്നും കിട്ടാതായതോടെ ഇന്ത്യ പോലുള്ള ഉൽപാദകരിലേക്ക് ലോകം ശ്രദ്ധ തിരിച്ചു. വിളവ് കുറഞ്ഞിരിക്കെ തന്നെ പുറത്ത് നിന്നുള്ള ഡിമാൻ്റും കൂടി
ഇതോടെ ചിക്കൻ തീറ്റക്കാർ മാത്രമല്ല കോഴികൾക്ക് തിന്നാനുള്ള വസ്തുക്കളുടെ വിലയും പൊള്ളി. ഇരട്ടിയിൽ അധികം നൽകിയാണ് ഇപ്പോൾ കോഴിത്തീറ്റ വാങ്ങുന്നത് എന്ന് ഫാം കർഷകർ പറയുന്നു.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് ക്ഷീര കർഷകരെയും കുടഞ്ഞു. ചോള ചെടികൾ പാകമാവുന്നതിന് മുൻപ് വാങ്ങിച്ച് നേരിട്ട് മെഷീനിൽ അരിഞ്ഞാണ് പല ഫാമുകളും തീറ്റ പുല്ല് നൽകിയിരുന്നത്. പാൽ ഉൽപാദനം കൂടും പശുക്കൾക്കും ആരോഗ്യകരമാണ് എന്ന മെച്ചമുണ്ടായിരുന്നു. കർണ്ണാട അടുത്ത കാലത്ത് ഇത്തരത്തിൽ പാകമാകാത്ത ചോളം കടത്തുന്നത് തന്നെ തടഞ്ഞു. ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
യുദ്ധവും സമരവും എല്ലാം ഇങ്ങനെ തീൻമേശയിൽ എത്തുന്നു. കോവിഡ് തീർത്ത പ്രതിസന്ധി യഥേഷ്ടം വിലകയറ്റിയാണ് ഉൽപാദകർ നേരിട്ടത്. സാധാരണ കുളി സോപ്പിന് 10 രൂപവരെ കൂട്ടി. കോവിഡ് കാലത്തെ നഷ്ടം വ്യാപാരികൾ മാർജിൻ കൂട്ടി ഇട്ട് മറികടന്നു. പക്ഷെ ഉപഭോക്താവ് ആരുടെയും കരുതൽ ഇല്ലാതെ തുടർന്നു.
ഇങ്ങനെ എല്ലാമായിരിക്ക,
വില കൂടിയപ്പോൾ ചിക്കൻ ഉപേക്ഷിച്ചവർ ഈ ബാലൻസിങ്ങ് എന്തുകൊണ്ട് മറ്റ് ഉൽപന്നങ്ങളുടെ കാര്യത്തിൽ പിന്തുടരുന്നില്ല എന്നത് മാർക്കറ്റിലെ കൌതുകമായി തുടരുകയും ചെയ്യുന്നു.


