സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം അധിക ധന സമ്പാദന മാർഗ്ഗങ്ങളുമായി ലീവെടുത്ത് മുങ്ങുന്ന വിദഗ്ധർക്ക് പൂട്ടിടാൻ അവസാനം സർക്കാർ തീരുമാനം. ഒരേ സമയം തൊഴിൽ തടസ്സവും ജനങ്ങൾക്ക് ലഭിക്കേണ്ട സേവനത്തിന് വിലങ്ങുമാവുന്ന ഇവരുടെ അവധി അനുമതി വെട്ടിക്കുറച്ചു.
അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേതന അവധി എന്നാണ് തീരുമാനം. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും.
സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്. സർക്കാർ നടത്തിയ പരിശോധനയിൽ സർവിസിൽ കയറിയ ശേഷം ജീവനക്കാർ പത്തും ഇരുപതും വർഷത്തിൽ കൂടുതൽ അവധി എടുക്കുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
പുതിയ സർവീസ് ഭേദഗതി അനുസരിച്ച ഒരു സർവീസ് കാലയളവിൽ 5 വർഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേതന അവധി സർക്കാർ അനുവദിക്കുക.
നേരത്തെ തന്നെ സർക്കാരുകളുടെ ശ്രദ്ധയിൽ ഉള്ള കാര്യമാണെങ്കിലും സമ്മർദ്ദങ്ങളാൽ നടപടി എടുക്കാതെ തുടരുകയായിരുന്നു. ഇത്തരത്തിൽ ധനമാർഗ്ഗം തേടിപ്പോകുന്നവർ സർവ്വീസിൽ തിരികെ എത്തിയാലും ബാധ്യതയായി മാറും എന്ന വിലയിരുത്തലാണുള്ളത്.


