മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നൽകിയ നടപടിയിൽ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്സ്ലര് ഡോ. ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ടു.
അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും നിയമനം റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചുരുന്നു.
യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഒഴിവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് പരാതി.
വിവാദങ്ങളെ അവഗണിച്ച് നൽകി പദവി
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്സ്ലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്കിയ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു.
പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയതിനുള്ള പരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്ന വിമർശനം ഉയർന്നിരുന്നു. യുജിസി ചട്ടങ്ങള്‍ പൂര്‍ണമായും അവഗണിച്ചാണ് നിയമനം എന്നാണ് ഇതിന് അടിസ്ഥാനമായി ഉന്നയിക്കപ്പെട്ടത്.


