മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന ഏക്നാഥ് ഷിന്ദേ സർക്കാരിലെ മന്ത്രിസഭയിൽ എല്ലാവരും കോടിപതികൾ. മാത്രമല്ല ഇവരിൽ 75 ശതമാനം പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ ശിവസേന വിട്ട് ബി.ജെ.പിയുമായി കൂടിച്ചേർന്ന് സർക്കാരിനെ അട്ടിമറിച്ചാണ് ഏക്നാഥ് ഷിന്ദേ അധികാരത്തിലേറിയത്. 20 പേരടങ്ങുന്ന മന്ത്രിസഭയിൽ 75 ശതമാനം പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. അതായത് 15 മന്ത്രിമാർക്കുമെതിരേ ക്രിമിനൽ കേസുകളുണ്ട്. ഷിന്ദേ പക്ഷത്തുള്ള ഏഴ് മന്ത്രിമാരും ബി.ജെ.പിയിൽ നിന്നുള്ള എട്ട് മന്ത്രിമാർക്കുമെതിരേ കടുത്ത ക്രിമിനൽ കേസുകളുള്ളതെന്ന് എ.ഡി.ആർ. നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഡി.എൻ.എ. റിപ്പോർട്ട് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയും 18 മന്ത്രിമാരുമടങ്ങുന്ന മന്ത്രിസഭയായിരുന്നു അധികാരത്തിലേറിയത്.
ഒരു മന്ത്രിയുടെ ആസ്തി 441 കോടി
മന്ത്രിസഭയിലെ 20 പേരും കോടിപതികളാണ്. ബി.ജെ.പി. എം.എൽ.എയും മന്ത്രിയുമായ മംഗൾ പ്രഭാത് ലോധയാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള മന്ത്രി. 441.65 കോടിയാണ് ലോധയുടെ ആസ്തി. ലോധയ്ക്ക് 283.36 കോടിയുടെ ബാധ്യതകളുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സന്ദീപൻറാവു ബുംറെയാണ് മന്ത്രിസഭയിലെ ആസ്തി കുറഞ്ഞ കോടിപതി. 2.92 കോടിയാണ് ബുംറെയുടെ ആസ്തി. ഷിന്ദേ മന്ത്രിസഭയിലെ മന്ത്രിമാരുടെ ശരാശരി ആസ്തി 47 കോടിയാണ്. ബി.ജെ.പി. ഭാഗത്ത് നിന്നുള്ള മന്ത്രിമാരുടെ ആസ്തിയുടെ ശരാശരി 58 കോടിയും ഷിന്ദേ ഭാഗത്തു നിന്നുള്ള മന്ത്രിമാരുടേത് ശരാശരി 36 കോടിയുമാണെന്ന് എ.ഡി.ആർ. റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിസഭയിലെ രണ്ടുപേർ വെറും എസ്.എസ്.സി. വിദ്യാഭ്യാസമുള്ളവരാണ്. ആറുപേർ എച്ച്.എസ്.സി. യോഗ്യത മാത്രമുള്ളവരാണ്.
11 പേർ ബിരുദധാരികളുമാണ്. മന്ത്രിസഭയിൽ ഒരാൾക്ക് ഡോക്ടറേറ്റ് ഉണ്ട്. ബി.ജെ.പിയുടെ ഡോ. സുരേഷ് ഖാഡെയ്ക്കാണ് ശ്രീലങ്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റുള്ളത്. ഇതിൻ്റെ ആധികാരികത വ്യക്തമല്ല.
മന്ത്രിസഭയിലെ 80 ശതമാനം പേരും 51 – 70 വയസുള്ളവരും, 20 ശതമാനം പേരും 41 – 50 വയസുള്ളവരുമാണ്. മന്ത്രിസഭയിൽ വനിതകളൊന്നും തന്നെ ഇല്ല.
ഏക്നാഥ് ഷിന്ദെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയുമായി 18 മന്ത്രിമാരടങ്ങുന്ന മന്ത്രിസഭയാണ് മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്നത്. സ്വതന്ത്രരും ചെറു പാർട്ടികൾക്കും മന്ത്രിസഭയിൽ സ്ഥാനം ഉണ്ടായിരുന്നില്ല.


