വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി ഇരുപാർട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നഷ്ടം വന്നത് ഒന്നരലക്ഷത്തോളം രൂപയുടെ വസ്തുവകകൾ. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു.
മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ എത്തിയത്. അടിപിടി ഓഡിറ്റോറിയത്തിന് പുറത്തേക്കും എത്തി കൂട്ടത്തല്ലായി
സംഘര്‍ഷത്തില്‍ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി കണക്കാക്കി. കേസ് ഒത്തു തീർപ്പാക്കിയതായി ഉടമ പറഞ്ഞു. മാര്‍ബിളിന്റെ കഷണവും വെള്ളം കൊടുക്കുന്ന കെറ്റിലും ബക്കറ്റും അടക്കം കണ്ണില്‍കണ്ടതെല്ലാം എടുത്താണ് പരസ്പരം അടിച്ചത്.
പലര്‍ക്കും മാര്‍ബിളിന്റെ കഷണം കൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. കസേര കൊണ്ടുള്ള ഏറിലാണ് ഓഫീസിലിരുന്ന ഓഡിറ്റോറിയം ഉടമയ്ക്ക് പരിക്കേറ്റതെന്നും പറയുന്നു.


