നാവികസേനയുടെ പരിഷ്കരിച്ച പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ സപ്തംബർ ഒന്നിന് വാനിൽ ഉയർത്തും.
നാവിക സേനയ്ക്ക് നേരത്തെയും പതാകയുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
ഇന്ത്യയില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിൻ്റെ കമ്മീഷനിങ് ചടങ്ങിനിടെ പുതിയ പതാക പ്രകാശനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്തംബര്‍ രണ്ടിന് കൊച്ചിയിലാണ് ഐ.എന്‍.എസ് വിക്രാന്തിന്റെ കമ്മീഷനിങ്.
വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ നിലവില്‍ നാവികസേനയുടെ പതാക.
ചുവന്ന വരികള്‍ സെന്റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക. 1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.
10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ പതാകയില്‍ എന്തൊക്കെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


