കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കും. ബദല്‍ സാധ്യതകള്‍ തേടിയിട്ടും പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ശശിതരൂർ ഉൾപ്പെടെയുള്ളവർ രാഹുൽ വന്നാലും മത്സര രംഗത്ത് എത്തുകയും ചെയ്യാം. വിദേശത്തുനിന്ന് ശനിയാഴ്ച തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.
രാജസ്ഥാന്‍ മുഖ്യമന്ത്രിയാണ് അശോക് ഗെഹലോത്ത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇദ്ദേഹത്തെ എത്തിക്കാം എന്നായിരുന്നു ഗാന്ധികുടുംബത്തിന്റെ ആലോചന.
മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്ന് ഗെഹലോത്ത് ഉപാധി വെച്ചു. ഇത് രാജസ്ഥാനിൽ ഗ്രൂപ്പ് പേര് ശക്തമാക്കും. നിബന്ധനകള്‍ അംഗീകരിച്ചാല്‍ അത് രാജസ്ഥാനിലെ പാര്‍ട്ടിയില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഗെഹ്‌ലോട്ടിന്റെ ഉപാധി അംഗീകരിക്കരുതെന്നും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണം എന്നും കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ നിര്‍ദേശിച്ചു. സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് അശോക് ഗെഹ്‌ലോട്ടിൻ്റെ നീക്കം. ഗ്രൂപ്പ് തന്നെയാണ് അവിടെയും പ്രശ്നം
രാഹുൽ വന്നാൽ തരൂർ മാറുമോ
ജി-23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിക്കും. രാജ്യത്തെ പല ഭാഗത്തുനിന്നും തരൂരിന് പിന്തുണ ലഭിക്കുന്നുണ്ട്. ഒപ്പം, വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങളും ഉയരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.
ചുരുക്കംചില മുതിര്‍ന്ന നേതാക്കളൊഴിച്ച് രാജ്യത്താകെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷനാകുന്നതിനോട് യോജിപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ മത്സരിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഗാന്ധികുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ കരുതുന്നു. രാഹുലിനെ ബോധ്യപ്പെടുത്തി മത്സര രംഗത്ത് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
നാളെ ഡല്‍ഹി രാം ലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ സംസാരിക്കും. അതിന് ശേഷം രാഹുലുമായി നേതാക്കള്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായി ചർച്ചചെയ്യുമെന്നാണ് വിവരം.


