തിരുവനന്തപുരം കൊട്ടിയത്ത് വീട്ടില്‍നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയത് മനുഷ്യരുടെ അവയവങ്ങൾ കച്ചവടം ചെയ്യുന്ന സംഘത്തിൻ്റെ ഏജൻ്റുമാരാണോ എന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിൽ ആകെ ഒന്‍പതു പേരുള്ളതായി പോലീസ് കണ്ടൈത്തി. ഒരാളൊഴികെ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. മലയാളം സംസാരിക്കുന്ന ഒരാള്‍ മാത്രമാണ് എന്നാണ് പോലീസിനു ലഭിച്ച സൂചന.
കുട്ടിയുടെ അച്ഛനും അമ്മയും വൈകീട്ട് പുറത്തേക്കുപോയ സമയത്താണ് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി ബലംപ്രയോഗിച്ച് കുട്ടിയെ പിടികൂടി കാറില്‍ക്കയറ്റി കടന്നുകളഞ്ഞത്.
തടയാന്‍ ശ്രമിച്ച സഹോദരിയെയും ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസികളായ വയോധികരെയും അടിച്ചുവീഴ്ത്തിയശേഷമാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോഴാണ് രാവിലെ പരിസരവാസികള്‍ കണ്ട കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞത്.
തട്ടിക്കൊണ്ടു പോയത് ആസൂത്രിത നീരീക്ഷണങ്ങൾക്ക് ശേഷം
ദിവസങ്ങളുടെ നിരീക്ഷണത്തിനു ശേഷമാണ് ഇവര്‍ തിങ്കളാഴ്ച വൈകീട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവർ മൂന്നു ദിവസം മുമ്പ് തന്നെ കൊട്ടിയത്തത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പതിനാലുകാരനായ ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ ഈ റോഡില്‍ കറങ്ങിനടന്നിരുന്നു.
പിടിയിലായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് സംഘത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്കി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിൻ്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പോലീസിനു കിട്ടി.
കോഴിവിള ചെക്പോസ്റ്റില്‍ വച്ച് പിടിയിലായ ബിജു, താന്‍ ആയിരം രൂപ കൂലിക്കായിട്ടാണ് എത്തിയതെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അറിയില്ലായെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുളളത്. എന്നാല്‍, പോലീസ് ഈ മൊഴി മുഖവിലയ്ക്കെടുക്കുന്നില്ല.
പൊലീസ് ജാഗ്രത സംഘത്തെ കുരുക്കി
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് സി.സി. ടി.വി.യിലൂടെ തിരിച്ചറിഞ്ഞ് തമിഴ്നാട് കാറിനായി പരിശോധന പോലീസ് ശക്തമാക്കി. വാഹനപരിശോധന നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെറിയ റോഡുകള്‍ വഴിയാണ് സംഘം സഞ്ചരിച്ചത്. സംസ്ഥാന അതിര്‍ത്തിയിലെ ചെറിയ ചെക്പോസ്റ്റായ കോഴിവിള വഴി തമിഴ്നാട്ടിലേക്കു കടക്കാനാണ് ഇവര്‍ ശ്രമിച്ചത്. രാത്രി പത്തരയോടെ തമിഴ്നാട് രജിസ്ട്രേഷന് കാര്‍ ശ്രദ്ധയില്‍പ്പെട്ട പൂവാര്‍ സി.ഐ. പ്രവീണ്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നുകളഞ്ഞു. പിന്നീട് പട്ട്യക്കാലയ്ക്കു സമീപത്ത് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അതിര്‍ത്തിപ്രദേശത്ത് പ്രത്യേക പരിശോധന ആരംഭിച്ചു.
സംഘത്തിൽ ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും എന്ന് മൊഴി, സമഗ്രാന്വേഷണത്തിന് ആവശ്യം
കേസില്‍ മാര്‍ത്താണ്ഡം സ്വദേശി ബിജു അറസ്റ്റിലായെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പോലീസ്. തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവയവ മാഫിയയാണോ തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പിടിയിലായ ബിജു ഒരു ഡോക്ടറും ഫിസിയോ തെറാപ്പിസ്റ്റും തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. സംഘത്തിലുണ്ടായിരുന്ന കൂടുതല്‍പ്പേരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പിതാവ് ആസാദും മാതാവ് ഷീജയും പറയുന്നു. ‘ആരുമായും ശത്രുതയോ സാമ്പത്തിക ഇടപാടുകളോ ഇല്ല. ഞാന്‍ ഒരു പിക്കപ്പ് വാന്‍ ഡ്രൈവറാണ്. ഇതില്‍നിന്നുകിട്ടുന്ന വരുമാനമാണ് കുടുംബം പുലര്‍ത്തുന്നതിനാശ്രയം. മകനും മറ്റ് ദുശ്ശീലങ്ങളൊന്നുമില്ല. അവനും ശത്രുക്കളാരുമില്ല’-രക്ഷിതാക്കൾ പറയുന്നു.


