Friday, February 20, 2026

മാധ്യമ പ്രവർത്തൻ സിദ്ദീഖ് കാപ്പന് ജാമ്യം, കേരളത്തിലേക്ക് മടങ്ങാം

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാർ ചുമത്തിയ യു.എ.പി.എ. കേസിലാണ് ജാമ്യം.

വരുന്ന ആറ് ആഴ്ച ഡൽഹിയിൽ കഴിയാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിന് ശേഷം വേണമെങ്കിൽ കേരളത്തിലേക്ക് പോകാം. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.

അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. 

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

സുപ്രീം കോടതി യു പി സർക്കാരിനോട് ചോദിച്ചത്

സിദ്ദീഖ് കാപ്പനെ കേരളത്തിലേക്ക് പോകാൻ അനുവദിക്കരുത് എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആറ് ആഴ്ചകൾക്ക് ശേഷം നാട്ടിലേക്ക് പോകാം എന്നുള്ള ഉപാധിയാണ് സുപ്രീം കോടതി വെച്ചിരിക്കുന്നത്.

വിചാരണ നടപടി ഉടൻ ആരംഭിക്കുമോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും രണ്ടുമാസത്തിനകം തുടങ്ങാൻ ഞങ്ങൾ നടപടിയെടുക്കുന്നു എന്നാണ് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ അറിയിച്ചത്. കസ്റ്റഡിയിൽ ഏറെകാലമായി സിദ്ദിഖ് കാപ്പൻ തുടരുന്നു എന്ന നിർണ്ണായക ചോദ്യം ജസ്റ്റിസ് യു.യു. ലളിത് ഉന്നയിച്ചു. തിരിച്ചറിയൽ കാർഡുകളും ലഘുലേഖകളും അല്ലാതെ എന്തെങ്കിലും സ്ഫോടക വസ്തുക്കൾ സിദ്ദിഖ് കാപ്പനിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

അതേസമയം, ലഘുലേഖകൾ എല്ലാം തന്നെ കലാപം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. കാറിൽ നിന്നാണ് ഇവ കണ്ടെടുത്തതെന്നും അദ്ദേഹം വാദിച്ചു.

മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ ഹത്രാസിലെ പെൺകുട്ടിക്ക് വേണ്ടി നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുന്നതിൽ എന്താണ് തെറ്റ് എന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മാത്രമാണ് നീതി ലഭിക്കുക എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയത്. സാക്ഷികൾക്ക് ഭീഷണിയാണെന്നും ജാമ്യം നൽകരുതെന്നും ഉത്തർപ്രദേശ് സർക്കാർ നിലപാട് എടുത്തെങ്കിലും സുപ്രീം കോടതി ജാമ്യം നൽകുകയായിരുന്നു.

അറസ്റ്റ് ഹഥ്റാസ് കേസ് റിപ്പോർട്ടിങ്ങിനിടെ

സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ചൂണ്ടിക്കാട്ടി യുപി സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്.

ഹഥ്റാസ് കൂട്ട ബലാത്സംഗ കേസ് ഉത്തർ പ്രദേശ് സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. 2020 സെപ്റ്റംബര്‍ 14നാണ് ഹഥ്റാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ യുപി പൊലീസിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും സംഭവം രാജ്യമാകമാനം പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

 കൂട്ട ബലാല്‍സംഗക്കേസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതിയുടെ ഇടപെടലിനു ആഴ്ചകള്‍ക്കു ശേഷമാണ് ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റായ പ്രവീണ്‍ കുമാര്‍ ലക്സ്‌കറിനെ സ്ഥലം മാറ്റുന്നത്. ‘മാധ്യമങ്ങളൊക്കെ ഉടനേ പോകും ഞങ്ങള്‍ മാത്രമേ പിന്നീട് കാണൂ, ഇനിയെന്താണ് വേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കൂ…’ എന്ന് പറഞ്ഞ മൊഴി മാറ്റാന്‍ വേണ്ടി പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന മജിസ്‌ട്രേറ്റിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

ഹഥ്‌റാസ് കൂട്ടബലാത്സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ 16 ഐഎഎസ് ഓഫീസര്‍മാരെ തുടർന്ന് സ്ഥലംമാറ്റിയിരുന്നു. കേസ് പരിഗണിക്കേണ്ടിയിരുന്ന ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...