കോവിഡ് സാഹചര്യം പൂർണമായും പഴയപടി ആയിട്ടില്ലെന്ന് ഓർമ്മപ്പെടുത്തി ലോകാരോഗ്യ സംഘടന. ഇപ്പോഴും ഓരോ 44 സെക്കൻഡിലും കോവിഡ് മരണങ്ങൾ ആവർത്തിക്കുന്നു.
ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രീഷ്യസ് ആണ് ഇക്കാര്യം പറഞ്ഞത്. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകുന്നതല്ലെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.
പ്രതിവാര കോവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ അപ്പോഴും കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻഡിലും കോവിഡ് മൂലം മരണങ്ങൾ സംഭവിക്കുന്നുണ്ട്- അദ്ദേഹം പറയുന്നു.
തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്ന് കഴിഞ്ഞയാഴ്ച്ച ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.


