ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയല്‍ഗ്രാമത്തിലുള്ള ചെറുപ്പക്കാര്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പെണ്‍കുട്ടികളുടെ കുടുംബം പരാതിപ്പെട്ടു. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രണ്ട് പെണ്‍കുട്ടികളെയും വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അയല്‍ഗ്രാമത്തില്‍ നിന്ന് ബൈക്കിലെത്തിയ മൂന്ന് ചെറുപ്പക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കുടുംബം പാരാതി നൽകി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവകളില്ല എന്നാണ് പൊലീസ് വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ സമീപത്തെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.


